ഈ വഴികളില്‍ നീ കാത്തു നില്‍പ്പുണ്ടായിരുന്നു അല്ലെ...
നിന്നെ കാണുമ്പോ... അറിയാതെ തന്നെ... കൊഴിഞ്ഞു പോയ ആ ബാല്യത്തിലേക്ക് വീണ്ടും മനസ്സ് ഊളിയിട്ടിറങ്ങുന്നു..."
"നിഷ്കളങ്കമായി മനസ്സ് തുറന്നു ചിരിക്കാനും ജീവിക്കാനും കഴിഞ്ഞിരുന്ന നാളുകള്‍ തന്നെയാണ് ബാല്യം..."
"അതെ, ജീവിതം എന്നെയത് പഠിപ്പിച്ചു..."
"അന്ന് നമ്മള്‍ കളിച്ചു തിമിര്‍ത്ത് അങ്ങനെ.... എന്തു രസായിരുന്നു ല്ലേ..."
"നീ എല്ലാം ഓര്‍ക്കുന്നു..."
"പിന്നല്ലാതെ എനിക്കോര്‍മ്മിക്കാന്‍ ആ കുട്ടിക്കാലം മാത്രല്ലേ ഉള്ളൂ..." - അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍ തിളങ്ങുന്നു...
"ഞാനും ഓര്‍ക്കാറുണ്ട്... ചിലപ്പോ തോന്നും അതൊക്കെ കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നം മാത്രമായിരുന്നു എന്ന്..."
"അതെ, കുട്ടിക്കാലത്തെ സ്വപ്‌നങ്ങള്‍... നിനക്കോര്‍മ്മയുണ്ടോ ഞാന്‍ കളിപ്പാട്ടം സ്വപ്നം കണ്ടിട്ട്, രാവിലെ ഉണര്‍ന്നപ്പോ അത് കാണാതെ കരഞ്ഞതും നീ എന്നെ കളിയാക്കിയതും...."
"ഓര്‍ക്കുന്നു... കളിപ്പാട്ടം സ്വപ്നം കണ്ടുണര്‍ന്നു കരഞ്ഞ കുട്ടിയെപ്പോലെയായില്ലേ പിന്നെ എന്റെ ജീവിതവും... ഇല്ലാത്ത സ്നേഹത്തെ കാത്തിരുന്ന് വെറുതെ പരിഹാസപാത്രമായി....
അവര്‍ സത്യത്തെ മൂടി വെച്ചു... എനിക്കായ് ... എന്നെപ്പോലുള്ളവര്‍ക്കായ് അവര്‍ കഴുമരങ്ങള്‍ തീര്‍ത്തു..."
"സാരല്ലടാ ഒക്കെ നല്ലതിനാവും... നല്ലതിനാണ്..."
"പണ്ട് കൈനോട്ടക്കാരി പറഞ്ഞത് പലപ്പോഴും ഓര്‍ത്തു പോയിട്ടുണ്ട്... ഒടുവില്‍ ഒറ്റപ്പെടുമെന്നും ദുഃഖങ്ങള്‍ പിന്തുടരുമെന്നും...
പക്ഷെ ഒടുവില്‍ സാന്ത്വനവുമായ് ഈ കൂടപ്പിറപ്പ് ... എന്റെ കുട്ടിമാളു എന്റെടുത്തെത്തുമെന്ന് എന്തേ എന്റെ കൈയ്യില്‍ അവര് കണ്ടില്ല...."
"ഒക്കെ ഈശ്വരനല്ലേടാ തീരുമാനിക്കണേ... കൈനോട്ടക്കാരി അല്ലല്ലോ..."
"അതെ... നീ എന്റെ ആത്മാവിനെ വാത്സല്യത്തിന്റെ... സ്നേഹത്തിന്റെ... മുല്ലപ്പൂമണം കൊണ്ട് തലോടുന്ന... എനിക്ക് മാത്രം കാണാന്‍ കഴിയുന്ന സത്യം..."
"നിനക്ക് ഓര്‍മ്മയുണ്ടോടാ ആ മാവിന്‍ കൊമ്പില്‍ ഊഞ്ഞാല് കെട്ടി ആടിയത്..., ഓടിക്കളിച്ചത്... എന്തോരം ഉണ്ണിമാങ്ങ പെറുക്കിക്കൂട്ടി..."
"എനിക്ക് തരാതെ നീ തിന്നു..."
"അത് നീ എനിക്ക് പെന്‍സില് തിരിച്ചു തരാത്തോണ്ടല്ലേ... അന്ന് നീ എന്നോട് വഴക്കുണ്ടാക്കി എന്റെ കൈയ്യീന്ന് പിടിച്ചു വാങ്ങിയ പെന്‍സില് "
"അന്ന് നീ എന്റെ കൈയ്യില്‍ എന്തോരാ പിച്ചിയത്... നീ കടിച്ചിട്ടു എന്റെ കൈ വേദനിച്ചില്ലേ..."
"ഓര്‍ക്കാറുണ്ട്... എല്ലാം... നിന്നോടൊപ്പം കളിച്ചും വഴക്കുണ്ടാക്കിയും കൊതി തീര്‍ന്നില്ലെടാ..."
"എനിക്കും..."
"എന്നെങ്കിലും നീ എനിക്കത് തിരിച്ചു തരുമോ... അന്ന് എന്റെ കൈയ്യീന്ന് പിടിച്ചു വാങ്ങിയ പെന്‍സില്..."
"ഇല്ല...ഒരിക്കലും തരില്ല... ആ പെന്‍സില്‍ തുണ്ടും നീ എന്റെ കൈകളില്‍ നല്‍കിയ നോവും എല്ലാം ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്... ആരും കാണാതെ... ആത്മാവിന്റെ ഒരു കോണില്‍.... മരണത്തിന്റെ താഴ്വരയില്‍ പോലും ഞാനത് നഷ്ടപ്പെടാതെ സൂക്ഷിച്ചു വെച്ചു..."
"എന്നും അത് അവിടെ ഉണ്ടാവട്ടെ... ജന്മങ്ങള്‍ക്കപ്പുറവും..."
"തീര്‍ച്ചയായും..."
"ഇനിയും നമ്മളവിടെ എത്തിയാല്‍ നീ എന്താ എനിക്ക് തരിക..."
"നമ്മുടെ കിഴക്കേ മുറ്റത്തെ കിളിച്ചുണ്ടന്‍ മാവില്‍ കയറി പഴുത്തൊരു മാങ്ങ ഞാന്‍ നിനക്ക് പറിച്ചു തരാം..."
"നീ തരേണ്ടാ... നിന്നോട് തല്ലുകൂടി... വഴക്കുണ്ടാക്കി ഞാന്‍ പിടിച്ചു വാങ്ങിക്കോളാം..."
"എന്നിട്ട് നീ തിന്നുമ്പോ അതില്‍ നിന്നും ഞാനും ഒരു കടി കടിക്കും..."
"അപ്പൊ ഞാന്‍ കരയും... അന്നത്തെപ്പോലെ...."
"ഇല്ല അതിനു മുന്‍പേ നിന്റെ നെറ്റിയില്‍ ഞാനൊരു ഉമ്മ നല്‍കും... എന്റെ ആത്മാവില്‍ നിന്നുള്ള വാല്‍സല്യത്തിന്റെ ഒരു ഒരു ചുടു ചുംബനം...,
എന്നിട്ട് നീ കാണാതെ ഞാനോളിപ്പിച്ചു വെച്ച കുറേ മാമ്പഴങ്ങള്‍ നിനക്കായ് നല്‍കും..."
"ദെ ഇപ്പൊ നിന്നില്‍ നിന്നും മുല്ലപ്പൂമണം...!!! അതെ... സുഖമുള്ള മണം... സ്നേഹത്തിന്റെ മണം.... വാത്സല്യത്തിന്റെ മണം... സന്തോഷത്തിന്റെ മണം... ഞാനതില്‍ അലിയുകയാണ്...."
"ഞാനും...."
"ഈ സ്നേഹം വാല്‍സല്യം ഒക്കെ എന്നും നമുക്കിടയില്‍ നില നില്‍ക്കണം..."
"തീര്‍ച്ചയായും ജന്മങ്ങള്‍ക്കപ്പുറവും..."
"ഒരു കവിത വിരിയുന്നുണ്ട് അല്ലെ..."
"ഉണ്ട് പക്ഷെ എനിക്കിപ്പോ എഴുതാന്‍ അക്ഷരങ്ങളില്ല...."
"മനസ്സ് വല്ലാതെ നിറഞ്ഞു തുളുമ്പുന്നു അല്ലെ ...."
"അതെ...."
"നിന്നിലൂടെ അക്ഷരങ്ങളായി... കവിതകളായി... ഇനിയും എനിക്ക് വിരിയാന്‍ മോഹം..."
"തീര്‍ച്ചയായും നിന്റെ സാന്നിധ്യമാണ് എന്റെ അക്ഷരങ്ങളായി വിരിഞ്ഞത്... ഇപ്പോഴും എല്ലാം എന്റെ ചിന്തകള്‍ക്കും അപ്പുറമാണല്ലോ... നീ പറയുന്നു ... ഞാന്‍ കേള്‍ക്കുന്നു... കാണുന്നു..."
"നീ പകര്‍ത്തിയാതെല്ലാം എന്റെ ആത്മാവിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകളാണ്..."
"അതെ... അത് നിനക്കും എനിക്കും മാത്രം അറിയാവുന്ന സത്യം... ആദ്യമൊക്കെ സ്വപ്നങ്ങളില്‍... ചിന്തകളില്‍... നീ കടന്നു വന്നപ്പോള്‍..., നിന്നെ കണ്ടപ്പോള്‍..., നീയൊരു സത്യമോ മിഥ്യയോ എന്നറിയാതെ ഞാനും..."
"ആ മുല്ലപ്പൂക്കളുടെ മണമല്ലേ നീ എന്നെ തിരിച്ചറിഞ്ഞത്..."
"അതെ... പക്ഷെ നിനക്കറിയോ... ആരും എന്നെ വിശ്വസിച്ചില്ല.... എന്നെ ഭ്രാന്തനെന്നു മുദ്രകുത്തി... എന്നെ സംശയിച്ചു...
അവര്‍ തിരയുകയായിരുന്നു എനിക്ക് ഇതുവരെയും ഇല്ലാത്ത ഒരു പ്രണയിനിയെ..."
"അവര്‍ തിരയട്ടെ... ഇനിയും തിരയട്ടെ... സംശയാലുക്കള്‍ എന്നും തിരഞ്ഞു കൊണ്ടിരിക്കും... ഇല്ലാത്തതിനെ തിരയുന്നതത്രേ അവരുടെ നിയോഗം..."
"ഉം..."
"നമുക്കെന്നും ഈ ബാല്യം കാത്തു സൂക്ഷിക്കാം..."
"തീര്‍ച്ചയായും...ഇവിടെ നമുക്കതിനാവുമെന്ന് എനിക്കും തോന്നുന്നുണ്ട്..."
"പോയകാല വസന്തത്തിലെ പൂക്കള്‍ തേടി നമുക്ക് ഇനിയും പറന്നുയരാം...
അപ്പോള്‍ പിന്നെയും നന്ത്യാര്‍ വട്ടപ്പൂക്കള്‍ വിരിയും... നമ്മുടെ മുറ്റത്ത്..."
ഇപ്പോള്‍ ആകാശത്തിൽ രണ്ടു നക്ഷത്രങ്ങള്‍ കൂടി തിളങ്ങുന്നു... മറ്റു നക്ഷത്രങ്ങള്‍ക്കൊപ്പം...
"നിന്നിലൂടെ അക്ഷരങ്ങളായി... കവിതകളായി... ഇനിയും എനിക്ക് വിരിയാന്‍ മോഹം..."
മറുപടിഇല്ലാതാക്കൂ