2013, മാർച്ച് 27, ബുധനാഴ്‌ച

നമുക്കിടയില്‍ ...

ഒരിക്കല്‍ .............
നമുക്കിടയില്‍ വാക്കുകള്‍ കുളില്‍ തെന്നലായ്...
ഒന്ന് മറ്റൊന്നിനെ തഴുകി തലോടി...
പിന്നെയത് മഞ്ഞായ്‌... മഴയായി...
പിന്നെയെപ്പോഴോ അതൊരു പെരുമഴക്കാലമായ്‌...

പിന്നെയുമെപ്പോഴോ... കൊടുങ്കാറ്റായ്...
വാക്കുകള്‍ നേര്‍ക്കു നേരെ... തമ്മില്‍ തല്ലി ചിതറിത്തെറിച്ചു...

പിന്നെയത് അഗ്നിയായി വെന്തുരുകി...
അക്ഷരങ്ങള്‍ തലതല്ലി കരഞ്ഞു...

ഒടുവില്‍ .....................
വാക്കുകള്‍ നഷ്ടമായ നമുക്കിടയില്‍......
മരിച്ചു കിടക്കുന്ന അക്ഷരങ്ങളുടെ നിശ്ശബ്ദത...

-ഷമീർ ഒറ്റത്തൈക്കൽ

2013, മാർച്ച് 25, തിങ്കളാഴ്‌ച

കൊടുങ്കാറ്റ്...

കൊടുങ്കാറ്റടിക്കാന്‍ തുടങ്ങിയിരിക്കുന്നു...

അസത്യത്തിന്റെ... അസഹിഷ്ണുതുയുടെ...
അധാര്‍മ്മികതയുടെ... കൊടുങ്കാറ്റ്...

അതിന്റെ ഹൂങ്കാരത്തില്‍...
നിലവിളിയൊച്ചകള്‍ അലിഞ്ഞില്ലാതാകുന്നു...
അതിന്റെ കൈകളില്‍പ്പെട്ടുഴറുന്ന...
നിസ്സാഹായതയുടെ... ധാര്‍മ്മികതയുടെ...
സഹനത്തിന്റെ... തേങ്ങലുകള്‍...

ഇനിയുമീ കൊടുങ്കാറ്റില്‍ എന്തൊക്കെ തീരണം...
അല്പ പ്രാണന്‍ മാത്രം ബാക്കിയായ ജന്മങ്ങളോ...

ഇരുള്‍ പരന്ന ഭൂമിയില്‍ കൊടുങ്കാറ്റടിക്കട്ടെ...
ഇടി മിന്നലും പേമാരിയും താണ്ഡവമാടട്ടെ...

എങ്കിലും ഒരു നാള്‍...
മൂടിവെക്കപ്പെട്ട സത്യത്തിന്റെ
പൊന്‍ വെളിച്ചം പുലരുക തന്നെ ചെയ്യും...

2013, മാർച്ച് 24, ഞായറാഴ്‌ച

ഓര്‍മ്മകളിലെ ഒന്നാം ക്ലാസ്സ്‌...


പുതു വസ്ത്രമണിഞ്ഞ് പുസ്തക സഞ്ചിയും പിടിച്ച് പുതു മഴയില്‍ കുതിര്‍ന്ന പാതയിലൂടെ ബാപ്പയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ കുട്ടിക്കാലം...


സെറ്റ് മുണ്ട് ഉടുത്ത് വലിയ കണ്ണടയും വെച്ച നാരായണി ടീച്ചര്‍ എന്നെ എടുത്താണ് ബഞ്ചില്‍ കൊണ്ട് പോയി ഇരുത്തിയത്...

ടീച്ചറിനെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്.
നാരായണി ടീച്ചര്‍ മാത്രമല്ല ഈ സ്കൂളിലെ നാല് ടീച്ചര്‍മാരും എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു.
വീടിന്റെ മുന്‍വശത്തെ തിണ്ണയില്‍ വന്നിരുന്ന് ബാപ്പയുമായി കുറെ നേരം സംസാരിച്ചിരിക്കും. പിന്നെ അവര്‍ പോകാന്‍ നേരം, ചക്ക മാങ്ങ വേപ്പില ഇരുമ്പന്‍ പുളി എന്നിങ്ങനെ ഞങ്ങളുടെ പറമ്പില്‍ വിളയുന്ന ഒട്ടുമിക്ക സാധനങ്ങളുടെയും ഓരോ പങ്ക് ഉമ്മ അവര്‍ക്ക് നല്‍കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
(ഞാന്‍ സ്കൂളില്‍ പോയി തുടങ്ങിയതോടെ ഇതൊക്കെ ഇവര്‍ക്ക് കൊണ്ട് കൊടുക്കേണ്ട ജോലി എനിക്കായി മാറി ...)

നാരായണി ടീച്ചര്‍ കരയുന്ന കുട്ടികളെയൊക്കെ സമാധാനിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ എന്തിനാണ് ഞാനും കരഞ്ഞതെന്ന് ഓര്‍മ്മയില്ല... നാരായണി ടീച്ചര്‍ എന്നെയും എടുത്ത് കൊണ്ടുപോയി മിഠായി തന്നു സമാധാനിപ്പിച്ചു...


വര്‍ഷാവസാനം നാരായണി ടീച്ചര്‍ ഞങ്ങള്‍ക്ക് വീണ്ടും മിഠായി തന്നു. പക്ഷെ ഇപ്പൊ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. അടുത്ത് ചെന്ന എന്നോട് ടീച്ചര്‍ പറഞ്ഞു...
"ഞാന്‍ പോവ്വാട്ടോ... ഇനി വരില്ല... അടുത്ത വര്‍ഷം നിങ്ങളൊക്കെ രണ്ടാം ക്ലാസ്സിലേക്ക് പോകും... അപ്പൊ അവിടെ വേറെ ടീച്ചര്‍ നിങ്ങളെ പഠിപ്പിക്കും... മക്കളൊക്കെ നന്നായി പഠിക്കണം കേട്ടോ... "

ടീച്ചര്‍ വലിയ കണ്ണട ഊരി സെറ്റ് മുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടക്കുന്നത് കണ്ടപ്പോള്‍ എനിക്കും സങ്കടം വന്നു...
"അയ്യേ ന്റെ കുട്ടി കരയേ..." ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു...
'എന്തേ നമ്മുടെ ടീച്ചര്‍ പോണത്‌...' അതായിരുന്നു ഞങ്ങള്‍ കുട്ടികളുടെ ചിന്ത...
"നമ്മള് രണ്ടാം ക്ലാസ്സിലേക്ക് പോണതോണ്ടാവും " ആരോ പറഞ്ഞു...
"ഈ ടീച്ചറ്‌ നമ്മളെ പഠിപ്പിക്കാന്‍ വേണ്ടി മാത്രം വന്നതായിരിക്കും..." മറ്റൊരു കൂട്ടുകാരന്‍ അത് സ്ഥിരീകരിച്ചു...
പിന്നെയും എത്രയോ ദിനങ്ങള്‍...
സ്കൂളിലേക്കുള്ള വഴിയിലൂടെ മഴയില്‍ തിമിര്‍ത്തും... കല പില കൂട്ടിയും അങ്ങിനെ...
എങ്കിലും ഒന്നാം ക്ലാസ്സ്‌ കാണുമ്പോള്‍ എന്തിനെന്നറിയാതെ നാരായണി ടീച്ചറെ ഓര്‍ത്ത് മനസ്സ് നൊമ്പരപ്പെട്ടു.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു...
ഈ ജീവിതം തന്നെ വലിയൊരു വിദ്യാലയമാണെന്ന് പിന്നെയെപ്പോഴോ ഞാനും തിരിച്ചറിഞ്ഞു...
എങ്കിലും ആ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറുമെല്ലാം മായാത്ത വസന്തമായ്‌ ഇന്നും മനസ്സിലുണ്ട്...
..............................................................................


2013, മാർച്ച് 22, വെള്ളിയാഴ്‌ച

പലായനം...

ഒരു പലായനം മുന്നില്‍ മിഴി തുറക്കുന്നു...
.........................................
ഒടുവില്‍ ബാക്കിയാവുന്ന മൗനത്തിന്‍ ഇടനാഴിയില്‍
ഇനിയും മരിക്കാത്ത സ്മൃതികളെ ചേര്‍ത്തു പിടിച്ച്
ഒന്നു പെയ്തൊഴിയണം...
...............................
ഇനി വരുമൊരുനാള്‍...
കാലം കഴുകന്മാരോട് ഈ കഥ പറയും നാള്‍...
.........................................
.........................................................
....................................................................................

2013, മാർച്ച് 21, വ്യാഴാഴ്‌ച

ഒരു പിറന്നാള്‍ സമ്മാനത്തിന്റെ ഓര്‍മ്മ...

ഇന്ന് നിന്റെ ജന്മദിനം...

ആശംസാ കാര്‍ഡുകളോ സമ്മാനങ്ങളോ ഒന്നും ഞാന്‍ കരുതിയിട്ടില്ല...കരുതാറുമില്ല...
പക്ഷെ, ഞാനോര്‍ക്കുന്നു എല്ലാ വര്‍ഷവും ഇതേ ദിവസം...കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഓര്‍മ്മകളില്‍ ഒന്നായി...

നിനക്കോര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌... ഇതേ ദിവസം...!!! അന്ന് ഞാന്‍ നിനക്ക് നല്‍കിയ ജന്മദിന സമ്മാനം...!!!
ഒന്നും ഒരിക്കലും മറക്കാന്‍ എനിക്കാവുന്നില്ല..., നിനക്കോ...???

നമ്മുടെ മനസ്സും ശരീരവും ഒന്നായ നിമിഷം... അന്ന് എന്റെ ഈ കൈകളില്‍ നിന്റെ മുഖം ചേര്‍ത്ത് പിടിച്ച് നിനക്ക് ജന്മദിനം ആശംസിക്കുമ്പോള്‍, നിന്നിലേക്ക് ഞാന്‍ സമ്മാനമായി നല്‍കിയത് എന്റെ ജീവനെതന്നെയായിരുന്നു...

പക്ഷെ വിടരും മുമ്പേ തല്ലിക്കൊഴിക്കപ്പെട്ട ആ പൂമൊട്ടിനെയോര്‍ത്ത്‌ പിന്നീട് എത്രയോ ഏകാന്ത രാത്രികളില്‍ ഞാന്‍ കരഞ്ഞിട്ടുണ്ടെന്നു നിനക്കറിയോ...

പക്ഷെ, ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു... എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ...??? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്..., ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നില്ലേ... എന്നിട്ടും..., അതോ നിനക്കെന്നെ സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ലേ... എങ്കില്‍ എന്നെയെന്തിന് ഒരു വിഡ്ഢിവേഷം കെട്ടിച്ചു...???

അതൊന്നും സാരമില്ല..., പക്ഷെ ഒന്നുമറിയാത്ത നമ്മുടെ കുഞ്ഞ് എന്ത് തെറ്റാ ചെയ്തെ...???

ഇന്ന് നീ നിന്റെ കുഞ്ഞുങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കുമ്പോള്‍ നീ ഓര്‍ക്കാറുണ്ടോ, ഒരിക്കല്‍ നമ്മള്‍ ഹൃദയതാളം ആസ്വദിച്ച, ജനിക്കും മുമ്പേ നമ്മള്‍ കൊന്നു കളഞ്ഞ നമ്മുടെ സ്വപ്നമായിരുന്ന നമ്മുടെ കുഞ്ഞിനെ...

ഈ ലോകത്തില്‍ എത്രയൊക്കെ ഉയരങ്ങള്‍ വെട്ടിപ്പിടിച്ചാലും... എത്ര മുഖം മൂടിയണിഞ്ഞാലും... യാഥാര്‍ത്ഥ്യത്തിന്റെ ചില നിമിഷങ്ങളില്‍ സ്വന്തം മനസ്സാക്ഷിക്കുള്ളില്‍ ആരുമറിയാതെയെങ്കിലും ഇതൊക്കെ ഓര്‍ക്കാതിരിക്കാന്‍ നിനക്കാവുമോ...???

ഒരുപക്ഷെ നിനക്ക് എന്നെ മറക്കാന്‍ കഴിയുമായിരിക്കും, പക്ഷെ നീ ഒരു സ്ത്രീയല്ലേ...ഇന്ന് നീ ഒരമ്മയല്ലേ... നിന്റെ ജീവിതത്തില്‍ നിന്റെ ഉദരത്തില്‍ ചുമന്ന നമ്മുടെ ആദ്യത്തെ കുഞ്ഞിനെ നിനക്ക് എങ്ങിനെയാ മറക്കാന്‍ കഴിയുക...!!

2013, മാർച്ച് 20, ബുധനാഴ്‌ച

'കണിക്കൊന്നപ്പൂക്കള്‍ കണി കണ്ടുണര്‍ന്നപ്രഭാതങ്ങള്‍...'

കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ഉണര്‍ന്നിരുന്ന പ്രഭാതങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്...
നീണ്ട മണിനാദം കേട്ട് കണ്ണ് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ജാലകത്തിന് പുറത്തുള്ള വലിയ ലോകത്തിലെ ആകാശത്തിന്റെ നീലിമയ്ക്ക് താഴെ മുറ്റത്ത് പൂത്തു നില്‍ക്കുന്ന കണിക്കൊന്നപ്പൂക്കള്‍ ആയിരുന്നു.
പക്ഷെ ആ കാഴ്ചകള്‍ക്കും എന്റെ കണ്ണുകള്‍ക്കും ഇടയില്‍ ഇരുമ്പഴികള്‍ തീര്‍ത്ത മൗനം... വീര്‍പ്പുമുട്ടലുകള്‍...
അപ്പോള്‍ കണ്ണുനീര്‍ത്തുള്ളികള്‍ തീര്‍ക്കുന്ന ജാലകത്തിലൂടെ കാണുന്ന കാഴ്ചകള്‍ ... 

കണിക്കൊന്നയ്ക്കരികിലൂടെ ഇരുമ്പ് ബക്കറ്റുമായി വെള്ളം നിറച്ച ടാങ്കിനടുത്തേക്ക് നടന്നു നീങ്ങുന്നവര്‍... അവരില്‍ ചിലര്‍ അവരുടെ കണ്ണുകളിലും പ്രവര്‍ത്തിയിലും ഒരു ക്രൂരഭാവം നില നിര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടു ...
എങ്കിലും നിരാശയും സങ്കടവും നിറഞ്ഞ കണ്ണുകളുമായി എത്രയോ പേര്‍ അവര്‍ക്കിടയില്‍...
ഒരു പക്ഷെ അവരും എന്നെപ്പോലെ... ആവോ അറിയില്ല...

കാക്കി ധാരികള്‍ വരാന്തയിലൂടെ നടക്കുന്നതിനിടയില്‍ ആരോടോ പകതീര്‍ക്കും പോലെ ചൂരലുകൊണ്ട് ഇരുമ്പഴികളില്‍ ആഞ്ഞടിച്ച് വലിയ ശബ്ദമുണ്ടാക്കി രസിച്ചു ...
അനുഭവത്തിന്റെ തീച്ചൂളയില്‍ ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നു... ഭൂമി തലകീഴായി മറിയുകയായിരുന്നു...
ചൂരല്‍ വീശുന്ന കാക്കി ധാരികള്‍ .. അവര്‍ തലകീഴായി നിന്ന് അട്ടഹസിച്ചു ...
അവരുടെ വായില്‍ നിന്നും വന്ന വാക്കുകള്‍ക്ക്‌ ചീഞ്ഞളിഞ്ഞ മൃതദേഹത്തേക്കാളും വലിയ ദുര്‍ഗന്ധമായിരുന്നു...
മനുഷ്യര്‍ വേദനയോടെ കരയുന്നത് കണ്ട്‌ അവര്‍ ആര്‍ത്തു ചിരിച്ചു...

പക്ഷെ അന്നും ഇന്നും അറിയതെ പോയ ഒന്നുണ്ട്... ഞാന്‍ ... ഇതൊക്കെ ... ആര്‍ക്കുവേണ്ടി ...എന്തിനു വേണ്ടി ... അറിയില്ല ഇപ്പോഴും ... 
........................................................................................................
...........................................................................................................................
......................................................................................................................................................
അവിടെ ഇപ്പോഴും ആ കണിക്കൊന്ന പൂക്കുന്നുണ്ടാവാം... ആര്‍ക്കും വേണ്ടാതെ... ഒരു നിയോഗം പോലെ...

2013, മാർച്ച് 19, ചൊവ്വാഴ്ച

ഇനി യാത്ര...


ഇനിയെന്തിനായ്‌ നീ വന്നതെന്നരികില്‍...
ഇനിയെന്റെ ഹൃദയം നിനക്കായ്‌ തുടിക്കില്ല...
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ തേടി ഞാന്‍...
ഇനിയും വരില്ല മറക്കുക എന്നെ നീ...

ഇനിയെന്റെ ഹൃദയത്തെ വെട്ടി മുറിക്കുക...
ഇനിയെന്റെ മാംസവും ഭുജിക്കുക നിങ്ങള്‍...
ഇനിയെന്റെ കണ്ണുകള്‍ നിങ്ങളെ തിരയില്ല...
ഇനിയെന്റെ വാക്കുകള്‍ ഏകില്ലലോസരം...

ഇനി ഞാന്‍ നടന്നൊരീ വഴികളും വിജനം...
ഇനിയില്ല നീയെന്റെ വഴികളില്‍ ഓര്‍ക്കുക...
ഇനി നീ വരുമെന്ന് കാത്തിരിക്കില്ല ഞാന്‍...
ഇനി ഞാനലിയട്ടെ ഒരു മണ്‍തരിയായി...
ഇനിയുമെന്തിനായ്‌ നീ വന്നതെന്നരികില്‍...
ഇനിയെന്റെ ഹൃദയം തുടിക്കില്ലൊരിക്കലും...

2013, മാർച്ച് 16, ശനിയാഴ്‌ച

വസന്തം തേടുന്ന നക്ഷത്രങ്ങള്‍...

"ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ ഇപ്പൊള്‍ ഞാന്‍ സഞ്ചരിക്കുന്നു... അല്ല... നീ എന്നെ കൂട്ടിക്കൊണ്ടു പോകുന്നു...
ഈ വഴികളില്‍ നീ കാത്തു നില്‍പ്പുണ്ടായിരുന്നു അല്ലെ...
നിന്നെ കാണുമ്പോ... അറിയാതെ തന്നെ... കൊഴിഞ്ഞു പോയ ആ ബാല്യത്തിലേക്ക് വീണ്ടും മനസ്സ്‌ ഊളിയിട്ടിറങ്ങുന്നു..."

"നിഷ്കളങ്കമായി മനസ്സ് തുറന്നു ചിരിക്കാനും ജീവിക്കാനും കഴിഞ്ഞിരുന്ന നാളുകള്‍ തന്നെയാണ് ബാല്യം..."
"അതെ, ജീവിതം എന്നെയത് പഠിപ്പിച്ചു..."

"അന്ന് നമ്മള്‍ കളിച്ചു തിമിര്‍ത്ത് അങ്ങനെ.... എന്തു രസായിരുന്നു ല്ലേ..."
"നീ എല്ലാം ഓര്‍ക്കുന്നു..."

"പിന്നല്ലാതെ എനിക്കോര്‍മ്മിക്കാന്‍ ആ കുട്ടിക്കാലം മാത്രല്ലേ ഉള്ളൂ..." - അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍ തിളങ്ങുന്നു...
"ഞാനും ഓര്‍ക്കാറുണ്ട്... ചിലപ്പോ തോന്നും അതൊക്കെ കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നം മാത്രമായിരുന്നു എന്ന്..."

"അതെ, കുട്ടിക്കാലത്തെ സ്വപ്‌നങ്ങള്‍... നിനക്കോര്‍മ്മയുണ്ടോ ഞാന്‍ കളിപ്പാട്ടം സ്വപ്നം കണ്ടിട്ട്, രാവിലെ ഉണര്‍ന്നപ്പോ അത് കാണാതെ കരഞ്ഞതും നീ എന്നെ കളിയാക്കിയതും...."
"ഓര്‍ക്കുന്നു... കളിപ്പാട്ടം സ്വപ്നം കണ്ടുണര്‍ന്നു കരഞ്ഞ കുട്ടിയെപ്പോലെയായില്ലേ പിന്നെ എന്റെ ജീവിതവും... ഇല്ലാത്ത സ്നേഹത്തെ കാത്തിരുന്ന് വെറുതെ പരിഹാസപാത്രമായി....
അവര്‍ സത്യത്തെ മൂടി വെച്ചു... എനിക്കായ് ... എന്നെപ്പോലുള്ളവര്‍ക്കായ്‌ അവര്‍ കഴുമരങ്ങള്‍ തീര്‍ത്തു..."

"സാരല്ലടാ ഒക്കെ നല്ലതിനാവും... നല്ലതിനാണ്..."
"പണ്ട് കൈനോട്ടക്കാരി പറഞ്ഞത് പലപ്പോഴും ഓര്‍ത്തു പോയിട്ടുണ്ട്... ഒടുവില്‍ ഒറ്റപ്പെടുമെന്നും ദുഃഖങ്ങള്‍ പിന്തുടരുമെന്നും...
പക്ഷെ ഒടുവില്‍ സാന്ത്വനവുമായ് ഈ കൂടപ്പിറപ്പ് ... എന്റെ കുട്ടിമാളു എന്റെടുത്തെത്തുമെന്ന് എന്തേ എന്റെ കൈയ്യില്‍ അവര് കണ്ടില്ല...."

"ഒക്കെ ഈശ്വരനല്ലേടാ തീരുമാനിക്കണേ... കൈനോട്ടക്കാരി അല്ലല്ലോ..."
"അതെ... നീ എന്റെ ആത്മാവിനെ വാത്സല്യത്തിന്റെ... സ്നേഹത്തിന്റെ... മുല്ലപ്പൂമണം കൊണ്ട് തലോടുന്ന... എനിക്ക് മാത്രം കാണാന്‍ കഴിയുന്ന സത്യം..."

"നിനക്ക് ഓര്‍മ്മയുണ്ടോടാ ആ മാവിന്‍ കൊമ്പില്‍ ഊഞ്ഞാല് കെട്ടി ആടിയത്..., ഓടിക്കളിച്ചത്... എന്തോരം ഉണ്ണിമാങ്ങ പെറുക്കിക്കൂട്ടി..."
"എനിക്ക് തരാതെ നീ തിന്നു..."

"അത് നീ എനിക്ക് പെന്‍സില് തിരിച്ചു തരാത്തോണ്ടല്ലേ... അന്ന് നീ എന്നോട് വഴക്കുണ്ടാക്കി എന്റെ കൈയ്യീന്ന് പിടിച്ചു വാങ്ങിയ പെന്‍സില് "
"അന്ന് നീ എന്റെ കൈയ്യില്‍ എന്തോരാ പിച്ചിയത്... നീ കടിച്ചിട്ടു എന്റെ കൈ വേദനിച്ചില്ലേ..."

"ഓര്‍ക്കാറുണ്ട്... എല്ലാം... നിന്നോടൊപ്പം കളിച്ചും വഴക്കുണ്ടാക്കിയും കൊതി തീര്‍ന്നില്ലെടാ..."
"എനിക്കും..."

"എന്നെങ്കിലും നീ എനിക്കത് തിരിച്ചു തരുമോ... അന്ന് എന്റെ കൈയ്യീന്ന് പിടിച്ചു വാങ്ങിയ പെന്‍സില്..."
"ഇല്ല...ഒരിക്കലും തരില്ല... ആ പെന്‍സില്‍ തുണ്ടും നീ എന്റെ കൈകളില്‍ നല്‍കിയ നോവും എല്ലാം ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്... ആരും കാണാതെ... ആത്മാവിന്റെ ഒരു കോണില്‍.... മരണത്തിന്റെ താഴ്വരയില്‍ പോലും ഞാനത് നഷ്ടപ്പെടാതെ സൂക്ഷിച്ചു വെച്ചു..."

"എന്നും അത് അവിടെ ഉണ്ടാവട്ടെ... ജന്മങ്ങള്‍ക്കപ്പുറവും..."
"തീര്‍ച്ചയായും..."

"ഇനിയും നമ്മളവിടെ എത്തിയാല്‍ നീ എന്താ എനിക്ക് തരിക..."
"നമ്മുടെ കിഴക്കേ മുറ്റത്തെ കിളിച്ചുണ്ടന്‍ മാവില്‍ കയറി പഴുത്തൊരു മാങ്ങ ഞാന്‍ നിനക്ക് പറിച്ചു തരാം..."

"നീ തരേണ്ടാ... നിന്നോട് തല്ലുകൂടി... വഴക്കുണ്ടാക്കി ഞാന്‍ പിടിച്ചു വാങ്ങിക്കോളാം..."
"എന്നിട്ട് നീ തിന്നുമ്പോ അതില്‍ നിന്നും ഞാനും ഒരു കടി കടിക്കും..."

"അപ്പൊ ഞാന്‍ കരയും... അന്നത്തെപ്പോലെ...."
"ഇല്ല അതിനു മുന്‍പേ നിന്റെ നെറ്റിയില്‍ ഞാനൊരു ഉമ്മ നല്‍കും... എന്റെ ആത്മാവില്‍ നിന്നുള്ള വാല്‍സല്യത്തിന്റെ ഒരു ഒരു ചുടു ചുംബനം...,
എന്നിട്ട് നീ കാണാതെ ഞാനോളിപ്പിച്ചു വെച്ച കുറേ മാമ്പഴങ്ങള്‍ നിനക്കായ്‌ നല്‍കും..."

"ദെ ഇപ്പൊ നിന്നില്‍ നിന്നും മുല്ലപ്പൂമണം...!!! അതെ... സുഖമുള്ള മണം... സ്നേഹത്തിന്റെ മണം.... വാത്സല്യത്തിന്റെ മണം... സന്തോഷത്തിന്റെ മണം... ഞാനതില്‍ അലിയുകയാണ്...."
"ഞാനും...."

"ഈ സ്നേഹം വാല്‍സല്യം ഒക്കെ എന്നും നമുക്കിടയില്‍ നില നില്‍ക്കണം..."
"തീര്‍ച്ചയായും ജന്മങ്ങള്‍ക്കപ്പുറവും..."

"ഒരു കവിത വിരിയുന്നുണ്ട് അല്ലെ..."
"ഉണ്ട് പക്ഷെ എനിക്കിപ്പോ എഴുതാന്‍ അക്ഷരങ്ങളില്ല...."

"മനസ്സ് വല്ലാതെ നിറഞ്ഞു തുളുമ്പുന്നു അല്ലെ ...."
"അതെ...."

"നിന്നിലൂടെ അക്ഷരങ്ങളായി... കവിതകളായി... ഇനിയും എനിക്ക് വിരിയാന്‍ മോഹം..."
"തീര്‍ച്ചയായും നിന്റെ സാന്നിധ്യമാണ് എന്റെ അക്ഷരങ്ങളായി വിരിഞ്ഞത്... ഇപ്പോഴും എല്ലാം എന്റെ ചിന്തകള്‍ക്കും അപ്പുറമാണല്ലോ... നീ പറയുന്നു ... ഞാന്‍ കേള്‍ക്കുന്നു... കാണുന്നു..."

"നീ പകര്‍ത്തിയാതെല്ലാം എന്റെ ആത്മാവിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകളാണ്..."
"അതെ... അത് നിനക്കും എനിക്കും മാത്രം അറിയാവുന്ന സത്യം... ആദ്യമൊക്കെ സ്വപ്നങ്ങളില്‍... ചിന്തകളില്‍... നീ കടന്നു വന്നപ്പോള്‍..., നിന്നെ കണ്ടപ്പോള്‍..., നീയൊരു സത്യമോ മിഥ്യയോ എന്നറിയാതെ ഞാനും..."

"ആ മുല്ലപ്പൂക്കളുടെ മണമല്ലേ നീ എന്നെ തിരിച്ചറിഞ്ഞത്..."
"അതെ... പക്ഷെ നിനക്കറിയോ... ആരും എന്നെ വിശ്വസിച്ചില്ല.... എന്നെ ഭ്രാന്തനെന്നു മുദ്രകുത്തി... എന്നെ സംശയിച്ചു...
അവര്‍ തിരയുകയായിരുന്നു എനിക്ക് ഇതുവരെയും ഇല്ലാത്ത ഒരു പ്രണയിനിയെ..."

"അവര്‍ തിരയട്ടെ... ഇനിയും തിരയട്ടെ... സംശയാലുക്കള്‍ എന്നും തിരഞ്ഞു കൊണ്ടിരിക്കും... ഇല്ലാത്തതിനെ തിരയുന്നതത്രേ അവരുടെ നിയോഗം..."
"ഉം..."

"നമുക്കെന്നും ഈ ബാല്യം കാത്തു സൂക്ഷിക്കാം..."
"തീര്‍ച്ചയായും...ഇവിടെ നമുക്കതിനാവുമെന്ന് എനിക്കും തോന്നുന്നുണ്ട്..."

"പോയകാല വസന്തത്തിലെ പൂക്കള്‍ തേടി നമുക്ക് ഇനിയും പറന്നുയരാം...
അപ്പോള്‍ പിന്നെയും നന്ത്യാര്‍ വട്ടപ്പൂക്കള്‍ വിരിയും... നമ്മുടെ മുറ്റത്ത്‌..."

ഇപ്പോള്‍ ആകാശത്തിൽ രണ്ടു നക്ഷത്രങ്ങള്‍ കൂടി തിളങ്ങുന്നു... മറ്റു നക്ഷത്രങ്ങള്‍ക്കൊപ്പം...

നീ...

എന്‍റെ മോഹങ്ങള്‍ക്ക് നിറം പകര്‍ന്നവള്‍ നീ...
എന്‍റെ സ്വപ്നങ്ങള്‍ക്ക് മിഴിവേകിയവള്‍ നീ...
എന്‍റെ ചിന്തകളില്‍ പുതു ജീവന്‍ പകര്‍ന്നവള്‍ നീ...
എന്‍റെ ആത്മാവിന്‍ കണ്ണുനീര്‍ തുടച്ചവള്‍ നീ...

എന്‍റെ ഹൃദയത്തെ കവര്‍ന്നെടുത്തവള്‍ നീ...
എന്‍റെ സാമീപ്യത്തില്‍ സാന്ത്വനം നേടിയവള്‍ നീ...
എന്‍റെ ആത്മാവിനെ വാരിപുണര്‍ന്നവള്‍ നീ...
എന്‍റെ സിരകളില്‍ ഉന്മാദ ലഹരി ഉണര്ത്തിയവള്‍ നീ...

എന്നുമെന്റെ നെഞ്ചില്‍ തല ചായ്ക്കാന്‍ കൊതിച്ചവള്‍ നീ...
എന്നുമെന്റെ പാട്ടില്‍ ലയിച്ചുറങ്ങാന്‍ കൊതിച്ചവള്‍ നീ...
എന്നിട്ടുമെന്തേ ഒടുവിലോന്നും മിണ്ടാതെ പോയിനീ...
എന്നിട്ടുമെന്തേ എന്‍റെ ആത്മാവിനെ അറിയാതെ പോയി നീ...

സ്നേഹം...

ഇന്നലെ...,
നീയെന്‍ ഹൃദയവീണയില്‍ സ്നേഹ സംഗീതമായ് ഒഴുകിയെത്തി...
നീയെന്‍ കര്‍മ്മപഥങ്ങളില്‍ ഉണര്‍വ്വിന്‍ ജ്വാലയായ്‌ പടര്‍ന്നിറങ്ങി...
നീയെന്‍ അഴലിന്‍ നിഴലാട്ടങ്ങളില്‍ സാന്ത്വനക്കുളിര്‍മഴയായ്‌ പെയ്തിറങ്ങി...

അതെ... അനിര്‍വ്വചനീയമായൊരാത്മബന്ധത്തിന്‍ നിര്‍വൃതിയില്‍
അലിഞ്ഞു ചേരുകയായിരുന്നു നമ്മള്‍ ...

ഇന്ന്...,
നീയെന്നെ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തുമ്പോള്‍...
നിന്റെ ഹൃദയം തേങ്ങുന്നത് ഞാനറിയുന്നു...
നീ നിന്നുള്ളില്‍ നിന്നുമെന്നെ പറിച്ചെറിയുമ്പോള്‍...
നിന്റെയാത്മാവ്‌ നീറിപ്പുകയുന്നതും ഞാനറിയുന്നു...
നീയെന്റെ ഹൃദയത്തിന്റെ പടിയിറങ്ങുമ്പോള്‍...
നഷ്ടപ്പെടലുകളുടെ വേദന ഞാനുമറിയുന്നു...

അതെ... എന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക്
നീയും നടന്നടുക്കുകയാണ്...

നാളെ...,
നീ നിന്റെ സ്വപ്നങ്ങളെ നിന്റെ ഹൃദയത്തിനുള്ളില്‍ തന്നെ കുഴിച്ചുമൂടും...
നീ നിന്റെ ശേഷിച്ച ജീവിതം ഒരു വേദനയോടെയെങ്കിലും ആടിത്തീര്‍ക്കും...
നീ നിന്റെ സ്മൃതിയുടെ പടവിലിരുന്നു തേങ്ങുമ്പോള്‍...
നീയന്നറിയുമോ എന്നാത്മാവ്‌ യാത്ര പറഞ്ഞിറങ്ങിയ നിമിഷം...

അതെ... നിന്റെ വേര്‍പാടിന്റെ വേദനയില്‍...
എന്നേ ഹൃദയം തകര്‍ന്നു മരിച്ചവനാണ് ഞാന്‍ ...

കാലത്തിന്‍ കൈപിടിച്ച്...

യാത്ര ഒറ്റക്കായിരുന്നു...
എങ്കിലും എന്റെ യാത്രയുടെ നിയന്ത്രണം മറ്റാരുടെയോ കൈകളില്‍ ആയിരുന്നതുകൊണ്ടുതന്നെ ഇവിടെ ഞാനൊരു യാത്രക്കാരന്‍ മാത്രമായി മാറുന്നു...
ഇതുവരെയും ഞാന്‍ അങ്ങോട്ട്‌ പോയിട്ടില്ലായിരുന്നെങ്കിലും അവിടെയെത്തിയപ്പോള്‍ ഇത് ഞാന്‍ എപ്പോഴോ കണ്ടു മറന്നപോലെ ഒരു തോന്നല്‍...
ഉണങ്ങി വരണ്ട് ഉറഞ്ഞു പോയ ഒരു മലയെ ചേദിച്ചു നിര്‍ത്തിയ പോലെ... പക്ഷെ, അത് ഭൂമിയിലെ ഖബറിടങ്ങള്‍ക്കും താഴെയായിരുന്നു...
അവിടെ തട്ടുകളായി പലതരം കുഴിമാടങ്ങള്‍... ഓരോ തട്ടുകളും ഓരോ കാലഘട്ടങ്ങളെയും ഓരോ സംസ്കാരങ്ങളെയും സൂചിപ്പിച്ചു...
ചിലര്‍ കുഴിമാടങ്ങളില്‍ ഇരിക്കുകയായിരുന്നു, അവര്‍ക്ക് കിടക്കാന്‍ അവരുടെ കുഴിമാടത്തില്‍ സ്ഥലമില്ലായിരുന്നു... ചിലരെ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു... ചിലര്‍ കുഴിമാടങ്ങളില്‍ ഞെരിഞ്ഞമരുന്നു.... കുഴിമാടങ്ങളില്‍ വെച്ച് തന്നെ അഗ്നി വിഴുങ്ങിയ ശേഷം മണ്ണിട്ടു മൂടപ്പെട്ടവര്‍ മറ്റു ചിലര്‍...
കാലപ്പഴക്കത്തില്‍  മാംസം നഷ്ടപ്പെട്ട് അസ്ഥികള്‍ മാത്രമായിപ്പോയിരുന്നു ചിലര്‍... എങ്കിലും അവര്‍ എന്നോട് സംസാരിച്ചു... അവരുടെ കുഴിമാടങ്ങളില്‍ കിടന്നു കൊണ്ട്...
ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു... അവിടെ ചേദിക്കപ്പെട്ട ആ മലകള്‍ക്ക് താഴെ ഒരു വലിയ കുളം... ആത്മാവ് ഇറങ്ങിപ്പോയ ശരീരങ്ങള്‍ ഒടുവില്‍ ഈ കുളത്തിൽ കുളിച്ച് വരുമത്രേ... അല്ല കഴുകപ്പെടുകയാണ് എന്ന് അവര്‍ തന്നെ തിരുത്തി...
ആ വെള്ളത്തിന്‌ ഒരു പ്രത്യേക നിറമായിരുന്നു... എല്ലാ പാപങ്ങളെയും അടിത്തട്ടിലേക്ക് ആവാഹിച്ച് പായൽ പോലെ എന്തോ ആ വെള്ളത്തിനടിയില്‍.... കുളത്തിന്റെ കരയിലും പൊന്തക്കാടുകള്‍ പോലെ എന്തൊക്കെയോ...  അവ ആ വെള്ളത്തിനും കുളത്തിന്റെ കരകൾക്കും ഇതുവരെ കാണാത്ത ഭയപ്പെടുത്തുന്ന ഒരു പ്രത്യേക നിറം നല്‍കിയിരിക്കുന്നു...
അഗ്നിയില്‍ വെന്തു പോയ ചിലര്‍ക്ക് ഇപ്പോഴും പൊള്ളുന്നുണ്ട്... കുളത്തിന്റെ കരയില്‍ കിടന്നിരുന്ന കറുത്ത നിറമുള്ള വലിയ വിറകുകള്‍ എടുത്തു ഞാന്‍ ആ വലിയ കുളത്തിന്റെ ആഴങ്ങളിലെക്കിട്ടു...
ഇനി വരുന്നവര്‍ക്കെങ്കിലും പൊള്ളാതിരിക്കാന്‍...
ഞാന്‍ അവിടെല്ലാം ഒരുപാട് അലഞ്ഞു... ആ കുഴിമാടങ്ങള്‍ക്ക് പരിസരത്തെങ്ങും ഒരു പ്രാര്‍ത്ഥനാലയവും ഉണ്ടായിരുന്നില്ല... "എല്ലാം നമ്മൾ തന്നെ നശിപ്പിച്ചു കളഞ്ഞെ"ന്ന് ആരോക്കെയോ വിലപിക്കുന്നു...
ആ ഉണങ്ങി വരണ്ട മലനിരകള്‍ക്കപ്പുറത്തേക്ക് ഒരു പാടു ബുദ്ധിമുട്ടി ഞാന്‍ എത്തി നോക്കി...
അവിടെ അതാ എനിക്ക് ചിരപരിചിതമായൊരു ലോകം... അവിടേക്ക് ഈ വലിയ ജലാശയത്തില്‍ നിന്നും ഒരു അരുവി ഒഴുകുന്നു... എല്ലാ പായലുകളും അരിച്ചു മാറ്റി തെളിഞ്ഞ വെള്ളം മാത്രം...
അത് തന്നെയായിരുന്നു വേര്‍തിരിക്കപ്പെട്ട അതിരും...
അവിടെ ഒരു സമൂഹം ജീവിക്കുന്നു... ഇതൊന്നുമറിയാതെ... പരസ്പരം ചതിച്ചും വെട്ടി വീഴ് ത്തിയും... തെളിഞ്ഞ വെള്ളത്തില്‍ മനുഷ്യ രക്തം കലര്‍ത്തിയും... അങ്ങിനെ മനുഷ്യ സഹചമായ കുറ്റങ്ങളും കുറവുകളുമായി... സ്നേഹിക്കാൻ മറന്നു പോയ കുറെ മനുഷ്യ ജന്മങ്ങൾ...
അവര്‍ ഈ ഖബറിടങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ്...
.................................................................................................................

കാലമേ നീ തന്നെ സാക്ഷി....

ഈ പടിവാതില്‍ കടന്ന് ആരും ഇപ്പൊ വരാറില്ല... ഇനിയാരും വരുമെന്നും കരുതിയിരുന്നില്ല...
പക്ഷെ, കാലമേ നീയെന്നില്‍ പിന്നെയും കവിത രചിക്കുന്നു...

പകൽ ഇരുളിനു വഴിമാറാൻ ഒരുങ്ങുന്പോൾ പാതി തുറന്നിട്ട ജാലകവാതിലിലൂടെ എനിക്ക് കാണാം പടിവാതില്‍ കടന്നു വരുന്ന നിന്നെ... ആരാണ് നീ...???

നീ നിനക്കിഷ്ടപ്പെട്ട പാലപ്പൂവിന്റെ ഗന്ധം തേടുന്നു...
ഒരിക്കല്‍ ആ ഗന്ധത്തില്‍ ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഉത്സവ ലഹരിയും നിറഞ്ഞിരുന്നു...

ഓര്‍മ്മകള്‍ക്ക് മരണമേയില്ല എന്നാരോ കുറിച്ചിട്ടത് പോലെ... കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഓര്‍മ്മകള്‍...

അന്നൊക്കെ എത്രയോ ശാന്ത സുന്ദരമായ രാത്രികളില്‍ പാലപ്പൂവിന്‍ സുഗന്ധമെന്നെ തഴുകിയിട്ടുണ്ടെന്നോ... ഇന്ന് നിന്റെ വാക്കുകള്‍ ആ നിശ്ശബ്ദതയിലൊഴുകി വന്നെന്നെ തലോടിയ തെന്നലിനെ ഓര്‍മ്മപ്പെടുത്തുന്നു...
ആ ശാന്ത സുന്ദരമായ രാത്രികള്‍ ഇന്നെവിടെ...???

മുറ്റത്ത്‌ വിരിഞ്ഞ ചെത്തിപ്പൂക്കള്‍ തേടി അന്പല വാസികള്‍ വന്നിരുന്നതും അന്പല മുറ്റം പോലെ പരിശുദ്ധിയും ഒരുപാട് സ്നേഹവും ആ മനസ്സുകളില്‍ നിന്ന് പകര്‍ന്നറിയുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇന്ന് പാല മരവും പാലപ്പൂ മണവും നഷ്ടമായി... മുറ്റത്തെ ചെത്തിയും ഇല്ല... അന്പല വാസികളും വരാറില്ല...

കാലമേ... നീ മായ്ച്ചു വരക്കുന്ന ചിത്രങ്ങളെന്തെല്ലാം...

"ഇവിടെയുണ്ടായിരുന്ന നന്ത്യാര്‍വട്ടപ്പൂക്കളെവിടെ..."
അവളുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി...

"എനിക്ക് പണ്ടത്തെപ്പോലെ കിണറിലെ വെള്ളം കോരിക്കുടിക്കണം..."
കിണറിനടുത്തേക്ക് ഓടിയ അവള്‍ നിരാശയോടെ തിരിഞ്ഞു എന്നെ നോക്കി...
"ഇവിടല്ലേ കിണറുണ്ടായിരുന്നത്..."
"മുങ്ങാം കുഴിയിട്ടിരുന്ന കുളവും കുളക്കരയിലെ മുവാണ്ടന്‍ മാവും ഒക്കെ പോയി ല്ലേ..."

അവളുടെ ചോദ്യങ്ങളില്‍ നിരാശ... എങ്കിലും ആ ചോദ്യങ്ങള്‍ ശരങ്ങളായി പാഞ്ഞു വന്നു തുളച്ചു കയറുന്നത് എന്റെ ഹൃദയത്തില്‍...

"എല്ലാം പോയി എല്ലാം..." ഞാന്‍ പറഞ്ഞു...
"നീയല്ലെടാ ഇവിടുന്നു ആദ്യം ഇറങ്ങിപ്പോയത്..."
പെട്ടെന്ന് അവളുടെ ശബ്ദം ഉയര്‍ന്നു...
ശരിയാണല്ലോ... ഞാനതോര്‍ത്തില്ല... വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ നിന്നും ഇതെല്ലാം ഉപേക്ഷിച്ച് ആദ്യം യാത്ര പറഞ്ഞിറങ്ങിയവന്‍ ഞാന്‍...

"നീണ്ട യാത്രക്കിടയിൽ നഷ്ടമായത് ഒരു പൂക്കാലമാണ്... ഒന്നും സൂക്ഷിക്കാന്‍ കഴിഞ്ഞില്ല... സൂക്ഷിക്കാമായിരുന്നതും..."
ഞാൻ ജനലിലൂടെ അസ്തമിക്കുന്ന പകലിനെ വെറുതെ നോക്കി നിന്നു...

പക്ഷെ, എല്ലാം ഇത്ര കൃത്യമായി അറിഞ്ഞ നീ ആരാണ്...??? എന്തിനിപ്പോള്‍ വന്നു...???
ഞാനവളെ നോക്കി, അവൾ അവിടെ എന്തോ തിരയുകയായിരുന്നു.

തട്ടിൻ മുകളിലെ കിടപ്പുമുറിയിൽ താഴെ കിടന്ന ഒരു ഉണങ്ങിയ മുല്ലപ്പൂ അവള്‍ കൈയ്യിലെടുത്തു മുഖത്തോടടുപ്പിച്ചു... എന്നിട്ട് പറഞ്ഞു
"ഇതിന്റെ മണം ഇപ്പോഴും പോയിട്ടില്ല അല്ലെ..."

ഒരിക്കല്‍ മണിയറയില്‍ സുഗന്ധം പരാത്തിയ മുല്ലപ്പൂക്കള്‍ പിന്നെ വൈകാതെ ദുരന്തത്തിന്റെ സ്മൃതി ഗന്ധമായി മാറിയത്‌ ഓര്‍ത്തു പോയി...

അതങ്ങനെയാണ് ഏറെ പ്രതീക്ഷയോടെ ഹൃദയത്തിന്റെ കോണിലെവിടെയോ കാലം കോറിയിട്ട വരകളും വർണ്ണങ്ങളും തന്നെയായിരിക്കും പിന്നെയെപ്പോഴൊക്കെയോ അതേ ഹൃദയത്തിന്റെ തന്നെ നൊമ്പരപ്പെടുത്തിയ കഥകളായി മാറുന്നതും...

"ഇവിടെ ഇപ്പൊ വല്ലാത്ത നിശബ്ദതയാണല്ലോ..." അവള്‍ പറഞ്ഞു

ഒരിക്കല്‍ ശബ്ദ മുഖരിതമായിരുന്നു ഇവിടം... പക്ഷെ വിരുന്നിനെത്തിയ മരണം ബാക്കി വെച്ചതാണീ മൗനം...

"മുറ്റത്തെ മുല്ലച്ചെടി...???"

"അത് ഞാന്‍ അവര്‍ക്കരികില്‍ നട്ടു... പൂക്കള്‍ അവര്‍ക്ക്‌ ഒരുപാട് ഇഷ്ടമായിരുന്നു... എനിക്ക് വേണ്ടി ജീവിച്ചവര്‍ക്ക് നല്‍കാന്‍ എന്റെ കൈയ്യില്‍ അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല...
ഇപ്പൊ അവരുടെ സ്നേഹം പൂക്കളായ് വിരിഞ്ഞ് സുഗന്ധമായ്‌ എന്നെ തലോടുന്നു..."
പറഞ്ഞുതീര്‍ന്നതും ഞാന്‍ പൊട്ടിക്കരഞ്ഞു... ഒരു കുട്ടിയെപ്പോലെ...

അവള്‍ എന്നെ ആശ്വസിപ്പിച്ചു... "സാരല്ല... എല്ലാം കാലത്തിന്റെ ഓരോ വികൃതികളല്ലേ...."

"കാലം ഇനിയും ചിത്രങ്ങള്‍ മായ്ച്ചു വരക്കും...." അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി...

"ഒരിക്കല്‍ നമ്മളും... ഈ ഭൂമിയില്‍ മായ്ക്കപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നാവും....."

"പക്ഷെ, കാലം മായ്ച്ചാലും ഞാനുണ്ടാവും... എന്നും നിനക്ക് കൂട്ടായ്‌..."

ഞാനവളെ സൂക്ഷിച്ചു നോക്കി... "നീ...???"
അവളൊന്നു ചിരിച്ചു...
"ഞാനാരെന്നതിന് ഇവിടെ പ്രസക്തിയില്ല... എങ്കിലും പറയാം നീ തന്നെയാണ് ഞാന്‍..."

"നിന്റെ സന്തോഷത്തിലും ദുഖത്തിലും എല്ലാം ഞാനുണ്ടായിരുന്നു... നീ കണ്ടില്ലെന്നു മാത്രം... ഇനിയും കൂടെയുണ്ടാവും... നിന്റെ നിഴലായി..."

"എങ്കില്‍ ഞാന്‍ നിന്നെ നിഴലെന്നു തന്നെ വിളിക്കട്ടെ... മറ്റൊന്നിനും ഇത്രയും അടുപ്പം ഉണ്ടാവില്ല..."

അവള്‍ കൈയ്യിലിരുന്ന വാഴയിലപ്പൊതി തുറന്നു... അതില്‍ നിറയെ മുല്ലപ്പൂക്കള്‍... ഇപ്പൊ പാലപ്പൂവിന്റെ ഗന്ധം മാറി... മുല്ലപ്പൂമണമൊഴുകാന്‍ തുടങ്ങി... അതെന്റെ ആത്മാവിനെ തഴുകി തലോടി...

അവള്‍ ചിരിച്ചു...
ഇപ്പോള്‍... പെയ്തൊഴിഞ്ഞ ആകാശം പോലെ... മനസ്സും...

കാലമേ... നീ തന്നെ സാക്ഷി...