2013, മാർച്ച് 16, ശനിയാഴ്‌ച

കാലത്തിന്‍ കൈപിടിച്ച്...

യാത്ര ഒറ്റക്കായിരുന്നു...
എങ്കിലും എന്റെ യാത്രയുടെ നിയന്ത്രണം മറ്റാരുടെയോ കൈകളില്‍ ആയിരുന്നതുകൊണ്ടുതന്നെ ഇവിടെ ഞാനൊരു യാത്രക്കാരന്‍ മാത്രമായി മാറുന്നു...
ഇതുവരെയും ഞാന്‍ അങ്ങോട്ട്‌ പോയിട്ടില്ലായിരുന്നെങ്കിലും അവിടെയെത്തിയപ്പോള്‍ ഇത് ഞാന്‍ എപ്പോഴോ കണ്ടു മറന്നപോലെ ഒരു തോന്നല്‍...
ഉണങ്ങി വരണ്ട് ഉറഞ്ഞു പോയ ഒരു മലയെ ചേദിച്ചു നിര്‍ത്തിയ പോലെ... പക്ഷെ, അത് ഭൂമിയിലെ ഖബറിടങ്ങള്‍ക്കും താഴെയായിരുന്നു...
അവിടെ തട്ടുകളായി പലതരം കുഴിമാടങ്ങള്‍... ഓരോ തട്ടുകളും ഓരോ കാലഘട്ടങ്ങളെയും ഓരോ സംസ്കാരങ്ങളെയും സൂചിപ്പിച്ചു...
ചിലര്‍ കുഴിമാടങ്ങളില്‍ ഇരിക്കുകയായിരുന്നു, അവര്‍ക്ക് കിടക്കാന്‍ അവരുടെ കുഴിമാടത്തില്‍ സ്ഥലമില്ലായിരുന്നു... ചിലരെ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു... ചിലര്‍ കുഴിമാടങ്ങളില്‍ ഞെരിഞ്ഞമരുന്നു.... കുഴിമാടങ്ങളില്‍ വെച്ച് തന്നെ അഗ്നി വിഴുങ്ങിയ ശേഷം മണ്ണിട്ടു മൂടപ്പെട്ടവര്‍ മറ്റു ചിലര്‍...
കാലപ്പഴക്കത്തില്‍  മാംസം നഷ്ടപ്പെട്ട് അസ്ഥികള്‍ മാത്രമായിപ്പോയിരുന്നു ചിലര്‍... എങ്കിലും അവര്‍ എന്നോട് സംസാരിച്ചു... അവരുടെ കുഴിമാടങ്ങളില്‍ കിടന്നു കൊണ്ട്...
ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു... അവിടെ ചേദിക്കപ്പെട്ട ആ മലകള്‍ക്ക് താഴെ ഒരു വലിയ കുളം... ആത്മാവ് ഇറങ്ങിപ്പോയ ശരീരങ്ങള്‍ ഒടുവില്‍ ഈ കുളത്തിൽ കുളിച്ച് വരുമത്രേ... അല്ല കഴുകപ്പെടുകയാണ് എന്ന് അവര്‍ തന്നെ തിരുത്തി...
ആ വെള്ളത്തിന്‌ ഒരു പ്രത്യേക നിറമായിരുന്നു... എല്ലാ പാപങ്ങളെയും അടിത്തട്ടിലേക്ക് ആവാഹിച്ച് പായൽ പോലെ എന്തോ ആ വെള്ളത്തിനടിയില്‍.... കുളത്തിന്റെ കരയിലും പൊന്തക്കാടുകള്‍ പോലെ എന്തൊക്കെയോ...  അവ ആ വെള്ളത്തിനും കുളത്തിന്റെ കരകൾക്കും ഇതുവരെ കാണാത്ത ഭയപ്പെടുത്തുന്ന ഒരു പ്രത്യേക നിറം നല്‍കിയിരിക്കുന്നു...
അഗ്നിയില്‍ വെന്തു പോയ ചിലര്‍ക്ക് ഇപ്പോഴും പൊള്ളുന്നുണ്ട്... കുളത്തിന്റെ കരയില്‍ കിടന്നിരുന്ന കറുത്ത നിറമുള്ള വലിയ വിറകുകള്‍ എടുത്തു ഞാന്‍ ആ വലിയ കുളത്തിന്റെ ആഴങ്ങളിലെക്കിട്ടു...
ഇനി വരുന്നവര്‍ക്കെങ്കിലും പൊള്ളാതിരിക്കാന്‍...
ഞാന്‍ അവിടെല്ലാം ഒരുപാട് അലഞ്ഞു... ആ കുഴിമാടങ്ങള്‍ക്ക് പരിസരത്തെങ്ങും ഒരു പ്രാര്‍ത്ഥനാലയവും ഉണ്ടായിരുന്നില്ല... "എല്ലാം നമ്മൾ തന്നെ നശിപ്പിച്ചു കളഞ്ഞെ"ന്ന് ആരോക്കെയോ വിലപിക്കുന്നു...
ആ ഉണങ്ങി വരണ്ട മലനിരകള്‍ക്കപ്പുറത്തേക്ക് ഒരു പാടു ബുദ്ധിമുട്ടി ഞാന്‍ എത്തി നോക്കി...
അവിടെ അതാ എനിക്ക് ചിരപരിചിതമായൊരു ലോകം... അവിടേക്ക് ഈ വലിയ ജലാശയത്തില്‍ നിന്നും ഒരു അരുവി ഒഴുകുന്നു... എല്ലാ പായലുകളും അരിച്ചു മാറ്റി തെളിഞ്ഞ വെള്ളം മാത്രം...
അത് തന്നെയായിരുന്നു വേര്‍തിരിക്കപ്പെട്ട അതിരും...
അവിടെ ഒരു സമൂഹം ജീവിക്കുന്നു... ഇതൊന്നുമറിയാതെ... പരസ്പരം ചതിച്ചും വെട്ടി വീഴ് ത്തിയും... തെളിഞ്ഞ വെള്ളത്തില്‍ മനുഷ്യ രക്തം കലര്‍ത്തിയും... അങ്ങിനെ മനുഷ്യ സഹചമായ കുറ്റങ്ങളും കുറവുകളുമായി... സ്നേഹിക്കാൻ മറന്നു പോയ കുറെ മനുഷ്യ ജന്മങ്ങൾ...
അവര്‍ ഈ ഖബറിടങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ്...
.................................................................................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ