2013, മേയ് 13, തിങ്കളാഴ്‌ച

വളപ്പൊട്ടുകള്‍...

"ഇന്നു രാത്രി എന്താ എഴുതുക...കഥയെഴുതുമോ..."
പെട്ടെന്നുള്ള അവളുടെ ചോദ്യം എന്നെ തെല്ലൊന്നു ചിന്തിപ്പികാതിരുന്നില്ല, എങ്കിലും പറഞ്ഞു...
"അറിയില്ല കുട്ടീ...ചിലപ്പോള്‍ മനസ്സില്‍ തോന്നുന്നതൊക്കെ എഴുതി വെക്കും, പിന്നെയത് കഥയോ കവിതയോ ഒക്കെ ആയി മാറുകയാണ് പതിവ്..."
സത്യത്തില്‍ ഞാന്‍ അപ്പോഴും അവളുടെ ചോദ്യം എന്നോട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു...

മുഖപുസ്തകത്തിന്റെ സന്ദേശപ്പെട്ടിയില്‍ അവളുടെ ചോദ്യങ്ങളും, തമാശകളും, ചിന്തകളും എല്ലാം അക്ഷരങ്ങളായി നിറഞ്ഞു കൊണ്ടിരുന്നു...
കാണാമറയത്തിരുന്ന് അവള്‍ വാചാലയാകുമ്പോള്‍ എന്തോ അവളോട്‌ വല്ലാത്തൊരു സ്നേഹം...അല്ല...  അതിലുപരി ഒരു വാത്സല്യം എന്നില്‍ നിറയുന്നത് ഞാന്‍ അനുഭവിക്കുകയായിരുന്നു...
അതെ അവള്‍ എനിക്കെന്നോ നഷ്ടപ്പെട്ട എന്റെ കുഞ്ഞു പെങ്ങളായ് ...എന്റെ കൈപിടിച്ച് ...എന്റെ നഷ്ടങ്ങളുടെ പട്ടികയില്‍ നിന്നും എന്നിലേക്ക് തന്നെ നടന്നടുക്കുകയായിരുന്നു...

"പെങ്ങള്‍ എന്ന സ്ഥാനം വളരെ വലുതാണ്‌... അതൊരാള്‍ തരുമ്പോള്‍ ... ഒരുപാട് സന്തോഷം തോന്നുന്നു... നഷ്ടപ്പെട്ട എന്റെ വല്യേട്ടന്റെ സ്ഥാനത്താ ഞാനിപ്പോ ഈ ചേട്ടനെ കാണുന്നെ... ഈ വല്യേട്ടനെ എനിക്കൊരുപാട് ഇഷ്ടമായിട്ടോ..." അവളുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്തോഷം...

പിന്നെയും ഒരുപാട് സംസാരിച്ചു... കൊച്ചുകൊച്ചു സന്തോഷങ്ങള്‍... സന്താപങ്ങള്‍ എല്ലാം അവള്‍ ഈ 'വല്യേട്ടനോട് ' പറഞ്ഞു കൊണ്ടിരുന്നു...
"ഇനി നാളെ കാണാം"... എന്നു പറഞ്ഞു അവള്‍ ഉറങ്ങാന്‍ പോയിട്ടും എന്റെയുള്ളില്‍ അവളുടെ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു...
"ഇന്നു രാത്രി എന്റെ ചേട്ടന്‍ എന്താ എഴുതുക...കഥയെഴുതുമോ..."  രാത്രി ഒരുപാട് വൈകുവോളം ഈ ചോദ്യം എന്നെത്തന്നെ വലയം ചെയ്തു നിന്നു...
ചിന്തകളില്‍ എന്റെ കുഞ്ഞു പെങ്ങള്‍ നിറഞ്ഞു നിന്നു... അതെ, 'ഇന്നു നിന്നെക്കുറിച്ച് തന്നെ എഴുതാം...'
പിന്നെയെപ്പോഴോ എന്റെ ചിന്തകള്‍ അക്ഷരങ്ങളായി പെയ്യാന്‍ തുടങ്ങി... അവളോടുള്ള സ്നേഹം, വാത്സല്യം... അങ്ങിനെ എല്ലാം...
രാത്രി മുഴുവനും നീണ്ട എഴുത്ത്... എല്ലാം അവളുടെ മുഖപുസ്തകത്തിലെ സന്ദേശപ്പെട്ടിയിലേക്ക്...
ഒടുവില്‍ എപ്പോഴോ ഞാനും മെല്ലെ ഉറക്കത്തിന്റെ പിടിയിലമര്‍ന്നു...

.....................................................................
........................................................................................
....................................................................................................

രാവിലെ മുഖപുസ്തകം തുറന്നപ്പോള്‍ അവള്‍ക്കൊരുപാട് സന്തോഷം തോന്നി...
തന്റെ വല്യേട്ടന്‍ തന്നെക്കുറിച്ച് ഒരുപാട് എഴുതിയിരിക്കുന്നു... അവള്‍ അതെല്ലാം ഹോസ്റ്റലിലെ തന്റെ കൂട്ടുകാരികള്‍ക്ക്  വളരെ സന്തോഷത്തോടെ വായിച്ചു കേള്‍പ്പിച്ചു... പതിവ് പോലെ അവരോട് തന്റെ 'വല്യേട്ടനെക്കുറിച്ച് ' വാതോരാതെ സംസാരിച്ചു...
വീണ്ടും മുഖപുസ്തകത്തിലേക്ക് ...
അവള്‍ പിന്നെയും തന്റെ വല്യേട്ടനോട് വാചാലയായി... പക്ഷെ വല്യേട്ടനില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...
അവള്‍ വീണ്ടും വീണ്ടും  സന്ദേശങ്ങള്‍ അയച്ച് കാത്തിരുന്നു...
മണിക്കൂറുകള്‍... ദിവസങ്ങള്‍... മാസങ്ങള്‍...
ആശങ്ക... സങ്കടം... വീര്‍പ്പുമുട്ടല്‍....
പിന്നെയെപ്പോഴോ എല്ലാം ഒരു തേങ്ങലായ്... അവളില്‍ തന്നെ...
എന്നിട്ടും അവള്‍ കാത്തിരുന്നു... ഓരോ ദിവസവും അവളുടെ മുഖപുസ്തകം അതിനു വേണ്ടി മാത്രം തുറക്കപ്പെട്ടു.. പക്ഷെ പിന്നീടൊരിക്കലും തന്റെ വല്യേട്ടന്റെ മുഖപുസ്തകം തുറക്കപ്പെടുകയോ അവളുടെ വാചാലതക്ക് മറുപടി വരികയോ ഉണ്ടായില്ല...
എങ്കിലും മനസ്സിന്റെ ജാലകം പാതി തുറന്നിട്ട്‌ അവള്‍ തന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു...

പക്ഷെ... ആ പാവം  അറിഞ്ഞിരുന്നില്ല താന്‍ ഇവിടെ, തന്റെ വല്യേട്ടന്‍ ഈ കുഞ്ഞു പെങ്ങള്‍ക്കു വേണ്ടി എഴുതിയ 'വളപ്പൊട്ടുകള്‍' വായിക്കുമ്പോള്‍..., അങ്ങ് ദൂരെ തന്റെ വല്യേട്ടന്‍ തണുത്തുറഞ്ഞ സ്വന്തം ശരീരവുമായി  അവസാന യാത്രക്കൊരുങ്ങുകയായിരുന്നുവെന്ന്...

2013, മേയ് 1, ബുധനാഴ്‌ച

സ്ത്രീ സമത്വം...

അവള്‍ - "നിങ്ങള്‍ പുരുഷന്മാര്‍ക്ക് ഒരു ധാരണയുണ്ട് സ്ത്രീകള്‍ നിങ്ങളുടെ കീഴില്‍ കഴിയേണ്ടവരാണെന്ന്..."

അയാള്‍ - "അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ, സ്ത്രീക്കും പുരുഷനും ജന്മനാല്‍ ചില കഴിവുകളും കുറവുകളും ദൈവം കൊടുത്തിട്ടുണ്ട്. അതാണ്‌ സ്ത്രീയെ സ്ത്രീയാക്കുന്നതും പുരുഷനെ പുരുഷന്‍ ആക്കുന്നതും എന്നേ ഞാന്‍ പറഞ്ഞുള്ളൂ"

അവള്‍ - "ഹും... എനിക്കറിയാം നിങ്ങള്‍ പറഞ്ഞതിന് അത് തന്നെയാണ് അര്‍ത്ഥം, ഭര്‍ത്താക്കന്മാരുടെ തണലില്‍ നിന്ന് ജീവിതം ഹോമിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു... നിങ്ങളുടെയും എന്റെയും അമ്മമാരോക്കെ പ്രതികരിക്കാന്‍ കഴിയാതെ ആ കൂട്ടത്തില്‍ പെട്ടുപോയവരാണ്..."
"ഈ തലമുറയെ അതിനു കിട്ടില്ല"
"സ്ത്രീക്ക് സമത്വം വേണം, പുരുഷന്‍ ചെയ്യുന്ന എന്തും സ്ത്രീക്കും ചെയ്യാന്‍ കഴിയും...എന്താ സംശയമുണ്ടോ"
അവള്‍ ഉറഞ്ഞു തുള്ളി... അയാളെ നോക്കി

അയാള്‍ മെല്ലെ എഴുന്നേറ്റു ഷര്‍ട്ട്‌ ഊരിയിട്ടു, ഒരു കൈലി മാത്രം എടുത്ത് ഉടുത്തു...,
എന്നിട്ട് അവളോട്‌ പറഞ്ഞു
"ഹോ അകത്ത് എന്തൊരു ചൂട്‌ അല്ലെ... പുറത്ത്‌ നല്ല കാറ്റുണ്ട്..., ഒന്ന് കവല വരെ നടന്നിട്ട് വരാം... നീയും വന്നോളൂ..."
അലമാരയില്‍  നിന്നും മറ്റൊരു കൈലി എടുത്ത് അവളുടെ കൈയ്യില്‍ വെച്ചുകൊടുത്ത് അയാള്‍ മുറ്റത്തേക്കിറങ്ങി...

(ഇനി ഞാനൊന്നും പറയുന്നില്ല, അവള്‍ തോറ്റു കൊടുക്കില്ലെന്ന പ്രതീക്ഷയില്‍ കാത്തു നില്‍ക്കുന്ന ഒരു നാട്ടുകാരന്‍ മാത്രമാണ് ഞാന്‍)