2013, മാർച്ച് 16, ശനിയാഴ്‌ച

കാലമേ നീ തന്നെ സാക്ഷി....

ഈ പടിവാതില്‍ കടന്ന് ആരും ഇപ്പൊ വരാറില്ല... ഇനിയാരും വരുമെന്നും കരുതിയിരുന്നില്ല...
പക്ഷെ, കാലമേ നീയെന്നില്‍ പിന്നെയും കവിത രചിക്കുന്നു...

പകൽ ഇരുളിനു വഴിമാറാൻ ഒരുങ്ങുന്പോൾ പാതി തുറന്നിട്ട ജാലകവാതിലിലൂടെ എനിക്ക് കാണാം പടിവാതില്‍ കടന്നു വരുന്ന നിന്നെ... ആരാണ് നീ...???

നീ നിനക്കിഷ്ടപ്പെട്ട പാലപ്പൂവിന്റെ ഗന്ധം തേടുന്നു...
ഒരിക്കല്‍ ആ ഗന്ധത്തില്‍ ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഉത്സവ ലഹരിയും നിറഞ്ഞിരുന്നു...

ഓര്‍മ്മകള്‍ക്ക് മരണമേയില്ല എന്നാരോ കുറിച്ചിട്ടത് പോലെ... കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഓര്‍മ്മകള്‍...

അന്നൊക്കെ എത്രയോ ശാന്ത സുന്ദരമായ രാത്രികളില്‍ പാലപ്പൂവിന്‍ സുഗന്ധമെന്നെ തഴുകിയിട്ടുണ്ടെന്നോ... ഇന്ന് നിന്റെ വാക്കുകള്‍ ആ നിശ്ശബ്ദതയിലൊഴുകി വന്നെന്നെ തലോടിയ തെന്നലിനെ ഓര്‍മ്മപ്പെടുത്തുന്നു...
ആ ശാന്ത സുന്ദരമായ രാത്രികള്‍ ഇന്നെവിടെ...???

മുറ്റത്ത്‌ വിരിഞ്ഞ ചെത്തിപ്പൂക്കള്‍ തേടി അന്പല വാസികള്‍ വന്നിരുന്നതും അന്പല മുറ്റം പോലെ പരിശുദ്ധിയും ഒരുപാട് സ്നേഹവും ആ മനസ്സുകളില്‍ നിന്ന് പകര്‍ന്നറിയുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇന്ന് പാല മരവും പാലപ്പൂ മണവും നഷ്ടമായി... മുറ്റത്തെ ചെത്തിയും ഇല്ല... അന്പല വാസികളും വരാറില്ല...

കാലമേ... നീ മായ്ച്ചു വരക്കുന്ന ചിത്രങ്ങളെന്തെല്ലാം...

"ഇവിടെയുണ്ടായിരുന്ന നന്ത്യാര്‍വട്ടപ്പൂക്കളെവിടെ..."
അവളുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി...

"എനിക്ക് പണ്ടത്തെപ്പോലെ കിണറിലെ വെള്ളം കോരിക്കുടിക്കണം..."
കിണറിനടുത്തേക്ക് ഓടിയ അവള്‍ നിരാശയോടെ തിരിഞ്ഞു എന്നെ നോക്കി...
"ഇവിടല്ലേ കിണറുണ്ടായിരുന്നത്..."
"മുങ്ങാം കുഴിയിട്ടിരുന്ന കുളവും കുളക്കരയിലെ മുവാണ്ടന്‍ മാവും ഒക്കെ പോയി ല്ലേ..."

അവളുടെ ചോദ്യങ്ങളില്‍ നിരാശ... എങ്കിലും ആ ചോദ്യങ്ങള്‍ ശരങ്ങളായി പാഞ്ഞു വന്നു തുളച്ചു കയറുന്നത് എന്റെ ഹൃദയത്തില്‍...

"എല്ലാം പോയി എല്ലാം..." ഞാന്‍ പറഞ്ഞു...
"നീയല്ലെടാ ഇവിടുന്നു ആദ്യം ഇറങ്ങിപ്പോയത്..."
പെട്ടെന്ന് അവളുടെ ശബ്ദം ഉയര്‍ന്നു...
ശരിയാണല്ലോ... ഞാനതോര്‍ത്തില്ല... വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ നിന്നും ഇതെല്ലാം ഉപേക്ഷിച്ച് ആദ്യം യാത്ര പറഞ്ഞിറങ്ങിയവന്‍ ഞാന്‍...

"നീണ്ട യാത്രക്കിടയിൽ നഷ്ടമായത് ഒരു പൂക്കാലമാണ്... ഒന്നും സൂക്ഷിക്കാന്‍ കഴിഞ്ഞില്ല... സൂക്ഷിക്കാമായിരുന്നതും..."
ഞാൻ ജനലിലൂടെ അസ്തമിക്കുന്ന പകലിനെ വെറുതെ നോക്കി നിന്നു...

പക്ഷെ, എല്ലാം ഇത്ര കൃത്യമായി അറിഞ്ഞ നീ ആരാണ്...??? എന്തിനിപ്പോള്‍ വന്നു...???
ഞാനവളെ നോക്കി, അവൾ അവിടെ എന്തോ തിരയുകയായിരുന്നു.

തട്ടിൻ മുകളിലെ കിടപ്പുമുറിയിൽ താഴെ കിടന്ന ഒരു ഉണങ്ങിയ മുല്ലപ്പൂ അവള്‍ കൈയ്യിലെടുത്തു മുഖത്തോടടുപ്പിച്ചു... എന്നിട്ട് പറഞ്ഞു
"ഇതിന്റെ മണം ഇപ്പോഴും പോയിട്ടില്ല അല്ലെ..."

ഒരിക്കല്‍ മണിയറയില്‍ സുഗന്ധം പരാത്തിയ മുല്ലപ്പൂക്കള്‍ പിന്നെ വൈകാതെ ദുരന്തത്തിന്റെ സ്മൃതി ഗന്ധമായി മാറിയത്‌ ഓര്‍ത്തു പോയി...

അതങ്ങനെയാണ് ഏറെ പ്രതീക്ഷയോടെ ഹൃദയത്തിന്റെ കോണിലെവിടെയോ കാലം കോറിയിട്ട വരകളും വർണ്ണങ്ങളും തന്നെയായിരിക്കും പിന്നെയെപ്പോഴൊക്കെയോ അതേ ഹൃദയത്തിന്റെ തന്നെ നൊമ്പരപ്പെടുത്തിയ കഥകളായി മാറുന്നതും...

"ഇവിടെ ഇപ്പൊ വല്ലാത്ത നിശബ്ദതയാണല്ലോ..." അവള്‍ പറഞ്ഞു

ഒരിക്കല്‍ ശബ്ദ മുഖരിതമായിരുന്നു ഇവിടം... പക്ഷെ വിരുന്നിനെത്തിയ മരണം ബാക്കി വെച്ചതാണീ മൗനം...

"മുറ്റത്തെ മുല്ലച്ചെടി...???"

"അത് ഞാന്‍ അവര്‍ക്കരികില്‍ നട്ടു... പൂക്കള്‍ അവര്‍ക്ക്‌ ഒരുപാട് ഇഷ്ടമായിരുന്നു... എനിക്ക് വേണ്ടി ജീവിച്ചവര്‍ക്ക് നല്‍കാന്‍ എന്റെ കൈയ്യില്‍ അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല...
ഇപ്പൊ അവരുടെ സ്നേഹം പൂക്കളായ് വിരിഞ്ഞ് സുഗന്ധമായ്‌ എന്നെ തലോടുന്നു..."
പറഞ്ഞുതീര്‍ന്നതും ഞാന്‍ പൊട്ടിക്കരഞ്ഞു... ഒരു കുട്ടിയെപ്പോലെ...

അവള്‍ എന്നെ ആശ്വസിപ്പിച്ചു... "സാരല്ല... എല്ലാം കാലത്തിന്റെ ഓരോ വികൃതികളല്ലേ...."

"കാലം ഇനിയും ചിത്രങ്ങള്‍ മായ്ച്ചു വരക്കും...." അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി...

"ഒരിക്കല്‍ നമ്മളും... ഈ ഭൂമിയില്‍ മായ്ക്കപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നാവും....."

"പക്ഷെ, കാലം മായ്ച്ചാലും ഞാനുണ്ടാവും... എന്നും നിനക്ക് കൂട്ടായ്‌..."

ഞാനവളെ സൂക്ഷിച്ചു നോക്കി... "നീ...???"
അവളൊന്നു ചിരിച്ചു...
"ഞാനാരെന്നതിന് ഇവിടെ പ്രസക്തിയില്ല... എങ്കിലും പറയാം നീ തന്നെയാണ് ഞാന്‍..."

"നിന്റെ സന്തോഷത്തിലും ദുഖത്തിലും എല്ലാം ഞാനുണ്ടായിരുന്നു... നീ കണ്ടില്ലെന്നു മാത്രം... ഇനിയും കൂടെയുണ്ടാവും... നിന്റെ നിഴലായി..."

"എങ്കില്‍ ഞാന്‍ നിന്നെ നിഴലെന്നു തന്നെ വിളിക്കട്ടെ... മറ്റൊന്നിനും ഇത്രയും അടുപ്പം ഉണ്ടാവില്ല..."

അവള്‍ കൈയ്യിലിരുന്ന വാഴയിലപ്പൊതി തുറന്നു... അതില്‍ നിറയെ മുല്ലപ്പൂക്കള്‍... ഇപ്പൊ പാലപ്പൂവിന്റെ ഗന്ധം മാറി... മുല്ലപ്പൂമണമൊഴുകാന്‍ തുടങ്ങി... അതെന്റെ ആത്മാവിനെ തഴുകി തലോടി...

അവള്‍ ചിരിച്ചു...
ഇപ്പോള്‍... പെയ്തൊഴിഞ്ഞ ആകാശം പോലെ... മനസ്സും...

കാലമേ... നീ തന്നെ സാക്ഷി...

3 അഭിപ്രായങ്ങൾ:

  1. ഇപ്പോള്‍... പെയ്തൊഴിഞ്ഞ ആകാശം പോലെ... മനസ്സും...
    കാലമേ... നീ തന്നെ സാക്ഷി...

    മറുപടിഇല്ലാതാക്കൂ
  2. ഇപ്പോള്‍... പെയ്തൊഴിഞ്ഞ ആകാശം പോലെ... മനസ്സും...
    കാലമേ... നീ തന്നെ സാക്ഷി...

    മറുപടിഇല്ലാതാക്കൂ