2013, ഏപ്രിൽ 13, ശനിയാഴ്‌ച

വിഷുവും ഗോതമ്പുണ്ടയും പിന്നെ ഞാനും...

"അണ്ണാ... വിഷു കഴിഞ്ഞിട്ട് പോയാല്‍ പോരെ..."

അപ്രതീക്ഷിതമായ ആ ഇടിവെട്ടില്‍, വായിലേക്ക്‌ വെക്കാന്‍ തുടങ്ങുകയായിരുന്ന എന്റെ കൈയ്യിലെ ഗോതമ്പുണ്ട പിടിവിട്ടു തെറിച്ചുപോയി...

ആര്‍ത്തിയോടെ ഗോതമ്പുണ്ടയും 'കടുക്കാചായയും' അകത്താക്കിക്കൊണ്ടിരിക്കുന്ന സഹ തടവുകാരനെ ഞാന്‍ ദയനീയമായി ഒന്ന് നോക്കി...

ചെറിയ പയ്യനാണ് അവന്‍, സംസാരത്തില്‍ ഇടയ്ക്ക് തമിഴ്‌ ചുവ കയറിവരും. അവന്റെ പേരില്‍ എത്ര കളവ്‌ കേസ്‌  ഉണ്ടെന്ന് അവനു തന്നെ നിശ്ചയമില്ല...
എന്തൊക്കെയായാലും ഭക്ഷണം മുന്നില്‍ കണ്ടാല്‍ അവന്‍ എല്ലാം മറന്ന് സന്തോഷിക്കും.
കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് കോഴിക്കോട്‌ ജയിലില്‍ ഉച്ച ഭക്ഷണത്തിന് അച്ചാര്‍ ഉണ്ടായിരുന്നെന്നും ഇവിടെ അച്ചാര്‍ കിട്ടിയില്ല എന്നതുമായിരുന്നു കഴിഞ്ഞ ദിവസം അവന്റെ ഏറ്റവും വലിയ സങ്കടം...

"ഇന്നലെ ഈസ്റ്ററിന് തന്നപോലെ വിഷുവിനും ഇവിടെ നല്ല സദ്യ ഉണ്ടാവും അണ്ണാ..., അതിനു മുന്‍പ്‌ അണ്ണന്‍ ഇറങ്ങും അല്ലെ..."
സഹതാപത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി...

ഞാന്‍ മനസ്സില്‍ പറഞ്ഞ തെറി എന്റെ മുഖഭാവത്തില്‍ നിന്നും അവനു മനസ്സിലായി എന്ന് തോന്നുന്നു...

അവന്റെ വായില്‍ക്കിടന്ന ഗോതമ്പുണ്ട അവന്‍ ചവയ്ക്കാതെ തന്നെ ഇറങ്ങി...
ഗോതമ്പുണ്ടയെക്കാളും വലുപ്പത്തില്‍ പുറത്തേക്ക് തള്ളിയ അവന്റെ കണ്ണുകളെ ഒതുക്കാന്‍ മൊന്തയിലെ വെള്ളം അവന്‍ വായിലേക്ക് കമിഴ്ത്തുന്നത് കണ്ടു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ