2014, ഫെബ്രുവരി 22, ശനിയാഴ്‌ച

പലായനം...

"ഒടുവില്‍ നീ ഇറങ്ങി അല്ലെ..."
അവളുടെ ശബ്ദം ഇടറിയിരുന്നു...

"അതെ... മരണമെത്തും മുന്‍പേ എനിക്കിറങ്ങേണ്ടി വന്നു... അതല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല... ഈ യാത്രയില്‍ എന്നെ യാത്രയാക്കാന്‍ എനിക്ക് പിന്നില്‍ കണ്ണീരോടെ ആരും ഉണ്ടായിരുന്നുമില്ല..."

"ഉം.... "
അവള്‍ അനന്തതയിലേക്ക് കണ്ണു നട്ടു...

"ഞാനെന്റെ ആതമാവ് നല്‍കി... പക്ഷെ അവള്‍ അവളുടെ ശരീരത്തിന് വിലപേശി...
അതായിരുന്നു എന്റെ ആദ്യ പരാജയം...
ഹൃദയം തകര്‍ന്നു പോയ എന്നെ അവര്‍ ഭ്രാന്തനെന്നു മുദ്രകുത്തി... പരിഹസിച്ചു...
അവര്‍ സമൂഹത്തില്‍ മാന്യതയുടെ കുപ്പായമണിഞ്ഞിരുന്നു...

അഭിസാരികകള്‍ക്ക് വേണ്ടി അവര്‍ എന്റെ വേരുകള്‍ അറുക്കാന്‍ ശ്രമിച്ചു... ചിരിയും ചിന്തകളും അവര്‍ ആയുധമാക്കി...
അവര്‍ രക്തബന്ധത്തിന്റെയും ആത്മീയതയുടെയും മുഖം മൂടികള്‍ ധരിച്ചിരുന്നു... പക്ഷെ അവരുടെ ഹൃദയം പിശാചിനെക്കാളും നീചമായിരുന്നു..."

"ഉവ്വ് എനിക്കറിയാം അവരെയൊക്കെ... ദുരന്തങ്ങളിലും മരണത്തിലും മധുരം വിളമ്പാന്‍ അവരെത്തും... അവരെന്നും അങ്ങിനെയായിരുന്നു... ഇപ്പൊ അവരുടെ പിന്‍ഗാമികളും അത് തുടരുന്നുണ്ട് അല്ലെ... പക്ഷെ കാലം ചിലതൊക്കെ അവരെ പഠിപ്പിക്കാതിരിക്കില്ല"
അനന്തതയില്‍ നിന്നും മിഴികള്‍ പിന്‍വലിക്കാതെ അവള്‍ പറഞ്ഞു...

"വന്നവര്‍ക്കൊന്നും അഭിസാരികയോളം മാന്യതയുണ്ടായിരുന്നില്ല... അതോടെ എല്ലാം നാശത്തിന്റെ വഴിയിലാവുകയായിരുന്നു...
മുറ്റത്തെ പൂക്കാലം മാഞ്ഞു... ഇലകള്‍ പൊഴിഞ്ഞു... കരിഞ്ഞുണങ്ങിയ ചില്ലകളില്‍ നിന്നും പക്ഷികള്‍ പറന്നകന്നു..."

"ഉം..." അവളുടെ ശബ്ദത്തിന്റെ ഇടര്‍ച്ച കൂടിയിരുന്നു...
ഞാന്‍ തുടര്‍ന്നു...

"മുറ്റത്തെ മുല്ലത്തൈകള്‍ ഞാനെന്റെ പ്രിയപ്പെട്ടവര്‍ക്കരികില്‍ നട്ടു... എന്നെ ജീവനുതുല്യം സ്നേഹിച്ചു കൊതി തീരും മുന്‍പേ യാത്രയാകേണ്ടി വന്നവര്‍ക്കരികില്‍....
കാലം മായ്ച്ചു വരച്ച ചിത്രങ്ങളില്‍ ഞാന്‍ തനിച്ചായി...
ഒടുവില്‍ ഞാന്‍ എനിക്കു തന്നെ അന്യനായി മാറിയപ്പോള്‍... ഇനി ഇറങ്ങുന്നതാണ് നല്ലതെന്ന് തോന്നി...പക്ഷേ...."

"എന്താ..."
എന്നിലേക്ക് മുഖം തിരിച്ച അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

"ഇറങ്ങുന്നതിനു മുന്‍പ് ... ഒടുവില്‍ ബാക്കിയായ മൗനത്തിന്‍ ഇടനാഴിയില്‍ ഇനിയും മരിക്കാത്ത സ്മൃതികളെ നെഞ്ചോടു ചേര്‍ത്ത് വെച്ച് ഒന്നു പെയ്തൊഴിയണമെന്നുണ്ടായിരുന്നു..."

"നിനക്ക് കരയാനും ചിരിക്കാനും പറയാനുമെല്ലാം നിന്റെ ആത്മാവിന്റെ നിഴലായ ഈ ഹൃദയം ഞാന്‍ തുറന്നു വെച്ചിട്ടുണ്ടല്ലോ... ഇനിയും നിര്‍വ്വചിക്കാന്‍ കഴിയാത്ത ഈ ആത്മബന്ധത്തില്‍ നമ്മളെല്ലാം സൂക്ഷിച്ചു വെച്ചിട്ടുമുണ്ട്... ജന്മങ്ങള്‍ക്കപ്പുറത്തെന്നോ വീണ്ടും നമ്മള്‍ കൂടപ്പിറപ്പുകളായി ഈ മുറ്റത്തേക്കു തന്നെ തിരിച്ചു വരുന്ന ഒരു കാലത്തെ കാത്ത്..."
അവളെന്നെ ചേര്‍ത്തു പിടിച്ചു...

ഇപ്പോള്‍ ഞാനെന്നെ തിരിച്ചറിയുന്നു... കണ്ണീരോടെ അവളിലേക്ക്‌...
ഇനി ഞാനൊന്നു പൊട്ടിക്കരയട്ടെ... എല്ലാ നഷ്ടങ്ങളെയും സ്മൃതികളെയും ചേര്‍ത്തുപിടിച്ച്...
അവളുടെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന വാഴയിലപ്പൊതിയില്‍ നിന്നും മുല്ലപ്പൂക്കള്‍ സുഗന്ധം പരത്തി...
പെയ്തൊഴിയുന്ന ആത്മാവിലേക്ക് മരണത്തിന്റെ താഴ്വരയില്‍ നിന്നും തഴുകിയെത്തുന്ന വാത്സല്യത്തിന്റെ ആ സുഗന്ധം മെല്ലെ പടര്‍ന്നിറങ്ങി...
.................................................................................................

2 അഭിപ്രായങ്ങൾ: