2013, ജൂൺ 16, ഞായറാഴ്‌ച

പാടിത്തീരും മുന്‍പേ...

"നിഴലും പൂനിലാവുമായ്‌ ദൂരെ വന്നു ശശികലാ..."
ആര്‍ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ്‌ ജെ യില്‍ ഒരുച്ചയ്ക്കുള്ള ഇടവേളയില്‍ അവനത് പാടുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
അതെ..., അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍... മണി.
ക്ലാസ്സിലെ മിടുക്കന്മാരുടെ പട്ടികയില്‍ അവനും ഉണ്ടായിരുന്നു...
.............................................................................................

അവനെക്കുറിച്ച് ആദ്യമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു... എന്നും ഉച്ച ഭക്ഷണ സമയത്ത് അവന്‍ പുറത്തേക്കു പോകും, പിന്നെ ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞു കത്തിയടിക്കുന്ന സമയത്തോടെ അവനും ക്ലാസ്സില്‍ എത്തും...
വീട് അടുത്തുള്ള ചില കുട്ടികളൊക്കെ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുന്നത് കൊണ്ട് അവനും അങ്ങിനെയായിരിക്കും എന്നാണു കരുതിയിരുന്നത്...
ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിലെ ആരോ അത് കണ്ടെത്തുകയായിരുന്നു... പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളം കുടിച്ച് സ്കൂളിന്റെ മുന്നിലെ സ്മാരക തിണ്ണയില്‍ വിശ്രമിക്കുന്ന മണിയെ...
പിന്നീട് ഞങ്ങള്‍ മണിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു...
........................................................................................................

അന്നുച്ചയ്ക്ക് മണിയെ ഞങ്ങള്‍ പുറത്തു വിടാതെ തടഞ്ഞു വെച്ചു...
എല്ലാവരുടെയും ചോറ്റുപാത്രങ്ങള്‍ തുറക്കപ്പെട്ടു... ആദ്യം തന്നെ ഓരോരുത്തരും ഓരോ പിടി ചോറുവീതം തുറന്നു വെച്ച വട്ടചെപ്പുകളുടെ മൂടിയിലേക്ക് മാറ്റി വച്ചു...
അതൊരു സദ്യയായി മണിയുടെ മുമ്പില്‍ എത്തിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടു...
അങ്ങിനെ അന്ന് ആദ്യമായി ഞങ്ങള്‍ക്കൊപ്പം അവന്റെയും വിശപ്പ്‌ മാറി...

അന്നവന്‍ ഓരോ സഹപാഠിയുടെയും അടുത്ത് വന്ന് കാലില്‍ തൊട്ടു തൊഴുതപ്പോള്‍... ഒരു പട്ടിണിക്കാരന് ഒരു പിടി ചോറിന്റെ വില എത്രത്തോളമാണെന്നറിഞ്ഞു ഞങ്ങള്‍ ഞെട്ടി...
അതുവരെയും ഒരു ക്ലാസ്സിലും ഒരു അദ്ധ്യാപകനും പഠിപ്പിച്ചു തരാത്ത പുതിയൊരു പാഠം അവനിലൂടെ ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു...

നമുക്ക് ചുറ്റുവട്ടങ്ങളില്‍ എവിടെയൊക്കെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും മുഖങ്ങളുണ്ടെന്ന സത്യം അന്നാദ്യമായി തിരിച്ചറിയുകയായിരുന്നു...
എല്ലാവരും അവനെ കെട്ടിപ്പിടിച്ചു...
അന്നവന്‍ ഞങ്ങള്‍ക്ക് വേണ്ടി പാടി...  "ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍..."
പാട്ടിന്റെ അവസാനം പൊട്ടിക്കരഞ്ഞ് അവന്‍ പുറത്തേക്കു പോയി...
.................................................................................

പിറ്റേന്നു മുതല്‍ അവനു വേണ്ടി ഒരു പാത്രം എത്തി... എല്ലാ പാത്രങ്ങളില്‍ നിന്നും ഓരോ പിടി ചോറ് വീതം അതില്‍ നിറഞ്ഞു... അങ്ങിനെ എല്ലാ ദിവസവും ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു... അവന്‍ ഞങ്ങള്‍ക്കായി ഒരുപാട് പാട്ടുകള്‍ പാടി...

നന്നായി പാടുമായിരുന്ന അവന്‍ ഒരിക്കലും പക്ഷെ സ്കൂളിലെ സ്റ്റേജില്‍ കയറി പാടിയിട്ടില്ല... കാരണം, സ്കൂള്‍ യുവജനോല്‍സവ ദിവസങ്ങളിലും മറ്റും അവന്‍ അച്ഛനെ സഹായിക്കുകയായിരുന്നു...
..........................................................................

ചെരുപ്പ് കുത്തുന്ന ജോലിയാണ് അവന്റെ അച്ഛന്... അടുത്ത ടൗണില്‍ റോഡരികില്‍ ഇരുന്ന് ചെരുപ്പ് കുത്തുന്ന അവന്റെ അച്ഛനെ ഞങ്ങള്‍ കണ്ടിട്ടുണ്ട്... അവിടെ തന്നെ രണ്ടു പീടികകളുടെ ഇടക്ക് സ്ലാബിട്ടു മൂടിയ ഒരു കാനയുടെ മുകളില്‍ ചെറിയൊരു കൂടാരം പോലെ വലിച്ചു കെട്ടി അതിനുള്ളില്‍ തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നതും...
അമ്മയും ഒരു അനിയത്തിയും തമിഴ്‌ നാട്ടിലുള്ള വീട്ടില്‍ ഉണ്ടെന്നും വെക്കേഷന് പോകാറുണ്ടെന്നും ഒരിക്കല്‍ അവന്‍ പറഞ്ഞിരുന്നു...

അങ്ങിനെയിരിക്കെ ഒരിക്കല്‍ അവന്‍ സ്കൂളില്‍ വരാതായി... അന്വേഷിച്ചു ചെന്ന ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം... ആ ചെരുപ്പ് കുത്തിയും കൂടാരവും അപ്രത്യക്ഷമായിരിക്കുന്നു...

എങ്കിലും അവന്‍ വരുമെന്ന് തന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചു... പക്ഷെ...,പിന്നീടൊരിക്കലും അവന്‍ വന്നില്ല...

പെട്ടെന്നൊരു ദിവസം ആരോടും പറയാതെ അവനും അച്ഛനും എങ്ങോട്ടായിരിക്കും പോയതെന്ന ചോദ്യം ഞങ്ങളില്‍ ഒരു കടങ്കഥയായി മാറി...
..............................................................................................

ഇന്നും ഈ പാട്ട് കേള്‍ക്കുമ്പോള്‍ ക്ലാസ്സ്‌ റൂമില്‍ സഹപാഠികള്‍ക്കായി പാടുന്ന മണിയും റോഡരികില്‍ ഇരുന്നു ചെരുപ്പ് കുത്തുന്ന അവന്റെ അച്ഛനും.. അവനിലൂടെ ഞങ്ങള്‍ കേട്ടറിഞ്ഞ അവരെ കാത്തു കഴിയുന്ന ഒരമ്മയും അനിയത്തിയുമൊക്കെ മനസ്സിലേക്ക് കടന്നു വരുന്നു...

മണിയും അച്ഛനും ആ അമ്മയുടെയും അനിയത്തിക്കുട്ടിയുടെയും അടുത്തെത്തിയിട്ടുണ്ടാവുംമെന്നും ആ കുടുംബം എവിടെയെങ്കിലും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതെ ജീവിക്കുന്നുണ്ടാവും എന്നും കരുതാം നമുക്ക്...

"പ്രിയപ്പെട്ട കൂട്ടുകാരാ... എവിടെയായാലും എല്ലാവിധ നന്മകളും ഉണ്ടാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു..."


(ചിത്രത്തിലുള്ള ചെറിയ മരത്തിന്റെ നേരെ പിന്നിലായി കാണുന്നതാണ് അന്നത്തെ ഞങ്ങളുടെ എട്ടാം ക്ലാസ്സ്‌)
...................................................................
ഗാനം - ദേവദാരു പൂത്തു...
ഗാന രചന - ചുനക്കര രാമന്‍കുട്ടി
സംഗീതം - ശ്യാം
ചിത്രം - എങ്ങിനെ നീ മറക്കും (1983)

(ഹൃദയഗാനം എന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0ZavN7DNdD9


2 അഭിപ്രായങ്ങൾ: