2013 മേയ് 13, തിങ്കളാഴ്‌ച

വളപ്പൊട്ടുകള്‍...

"ഇന്നു രാത്രി എന്താ എഴുതുക...കഥയെഴുതുമോ..."
പെട്ടെന്നുള്ള അവളുടെ ചോദ്യം എന്നെ തെല്ലൊന്നു ചിന്തിപ്പികാതിരുന്നില്ല, എങ്കിലും പറഞ്ഞു...
"അറിയില്ല കുട്ടീ...ചിലപ്പോള്‍ മനസ്സില്‍ തോന്നുന്നതൊക്കെ എഴുതി വെക്കും, പിന്നെയത് കഥയോ കവിതയോ ഒക്കെ ആയി മാറുകയാണ് പതിവ്..."
സത്യത്തില്‍ ഞാന്‍ അപ്പോഴും അവളുടെ ചോദ്യം എന്നോട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു...

മുഖപുസ്തകത്തിന്റെ സന്ദേശപ്പെട്ടിയില്‍ അവളുടെ ചോദ്യങ്ങളും, തമാശകളും, ചിന്തകളും എല്ലാം അക്ഷരങ്ങളായി നിറഞ്ഞു കൊണ്ടിരുന്നു...
കാണാമറയത്തിരുന്ന് അവള്‍ വാചാലയാകുമ്പോള്‍ എന്തോ അവളോട്‌ വല്ലാത്തൊരു സ്നേഹം...അല്ല...  അതിലുപരി ഒരു വാത്സല്യം എന്നില്‍ നിറയുന്നത് ഞാന്‍ അനുഭവിക്കുകയായിരുന്നു...
അതെ അവള്‍ എനിക്കെന്നോ നഷ്ടപ്പെട്ട എന്റെ കുഞ്ഞു പെങ്ങളായ് ...എന്റെ കൈപിടിച്ച് ...എന്റെ നഷ്ടങ്ങളുടെ പട്ടികയില്‍ നിന്നും എന്നിലേക്ക് തന്നെ നടന്നടുക്കുകയായിരുന്നു...

"പെങ്ങള്‍ എന്ന സ്ഥാനം വളരെ വലുതാണ്‌... അതൊരാള്‍ തരുമ്പോള്‍ ... ഒരുപാട് സന്തോഷം തോന്നുന്നു... നഷ്ടപ്പെട്ട എന്റെ വല്യേട്ടന്റെ സ്ഥാനത്താ ഞാനിപ്പോ ഈ ചേട്ടനെ കാണുന്നെ... ഈ വല്യേട്ടനെ എനിക്കൊരുപാട് ഇഷ്ടമായിട്ടോ..." അവളുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്തോഷം...

പിന്നെയും ഒരുപാട് സംസാരിച്ചു... കൊച്ചുകൊച്ചു സന്തോഷങ്ങള്‍... സന്താപങ്ങള്‍ എല്ലാം അവള്‍ ഈ 'വല്യേട്ടനോട് ' പറഞ്ഞു കൊണ്ടിരുന്നു...
"ഇനി നാളെ കാണാം"... എന്നു പറഞ്ഞു അവള്‍ ഉറങ്ങാന്‍ പോയിട്ടും എന്റെയുള്ളില്‍ അവളുടെ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു...
"ഇന്നു രാത്രി എന്റെ ചേട്ടന്‍ എന്താ എഴുതുക...കഥയെഴുതുമോ..."  രാത്രി ഒരുപാട് വൈകുവോളം ഈ ചോദ്യം എന്നെത്തന്നെ വലയം ചെയ്തു നിന്നു...
ചിന്തകളില്‍ എന്റെ കുഞ്ഞു പെങ്ങള്‍ നിറഞ്ഞു നിന്നു... അതെ, 'ഇന്നു നിന്നെക്കുറിച്ച് തന്നെ എഴുതാം...'
പിന്നെയെപ്പോഴോ എന്റെ ചിന്തകള്‍ അക്ഷരങ്ങളായി പെയ്യാന്‍ തുടങ്ങി... അവളോടുള്ള സ്നേഹം, വാത്സല്യം... അങ്ങിനെ എല്ലാം...
രാത്രി മുഴുവനും നീണ്ട എഴുത്ത്... എല്ലാം അവളുടെ മുഖപുസ്തകത്തിലെ സന്ദേശപ്പെട്ടിയിലേക്ക്...
ഒടുവില്‍ എപ്പോഴോ ഞാനും മെല്ലെ ഉറക്കത്തിന്റെ പിടിയിലമര്‍ന്നു...

.....................................................................
........................................................................................
....................................................................................................

രാവിലെ മുഖപുസ്തകം തുറന്നപ്പോള്‍ അവള്‍ക്കൊരുപാട് സന്തോഷം തോന്നി...
തന്റെ വല്യേട്ടന്‍ തന്നെക്കുറിച്ച് ഒരുപാട് എഴുതിയിരിക്കുന്നു... അവള്‍ അതെല്ലാം ഹോസ്റ്റലിലെ തന്റെ കൂട്ടുകാരികള്‍ക്ക്  വളരെ സന്തോഷത്തോടെ വായിച്ചു കേള്‍പ്പിച്ചു... പതിവ് പോലെ അവരോട് തന്റെ 'വല്യേട്ടനെക്കുറിച്ച് ' വാതോരാതെ സംസാരിച്ചു...
വീണ്ടും മുഖപുസ്തകത്തിലേക്ക് ...
അവള്‍ പിന്നെയും തന്റെ വല്യേട്ടനോട് വാചാലയായി... പക്ഷെ വല്യേട്ടനില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...
അവള്‍ വീണ്ടും വീണ്ടും  സന്ദേശങ്ങള്‍ അയച്ച് കാത്തിരുന്നു...
മണിക്കൂറുകള്‍... ദിവസങ്ങള്‍... മാസങ്ങള്‍...
ആശങ്ക... സങ്കടം... വീര്‍പ്പുമുട്ടല്‍....
പിന്നെയെപ്പോഴോ എല്ലാം ഒരു തേങ്ങലായ്... അവളില്‍ തന്നെ...
എന്നിട്ടും അവള്‍ കാത്തിരുന്നു... ഓരോ ദിവസവും അവളുടെ മുഖപുസ്തകം അതിനു വേണ്ടി മാത്രം തുറക്കപ്പെട്ടു.. പക്ഷെ പിന്നീടൊരിക്കലും തന്റെ വല്യേട്ടന്റെ മുഖപുസ്തകം തുറക്കപ്പെടുകയോ അവളുടെ വാചാലതക്ക് മറുപടി വരികയോ ഉണ്ടായില്ല...
എങ്കിലും മനസ്സിന്റെ ജാലകം പാതി തുറന്നിട്ട്‌ അവള്‍ തന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു...

പക്ഷെ... ആ പാവം  അറിഞ്ഞിരുന്നില്ല താന്‍ ഇവിടെ, തന്റെ വല്യേട്ടന്‍ ഈ കുഞ്ഞു പെങ്ങള്‍ക്കു വേണ്ടി എഴുതിയ 'വളപ്പൊട്ടുകള്‍' വായിക്കുമ്പോള്‍..., അങ്ങ് ദൂരെ തന്റെ വല്യേട്ടന്‍ തണുത്തുറഞ്ഞ സ്വന്തം ശരീരവുമായി  അവസാന യാത്രക്കൊരുങ്ങുകയായിരുന്നുവെന്ന്...

2013 മേയ് 1, ബുധനാഴ്‌ച

സ്ത്രീ സമത്വം...

അവള്‍ - "നിങ്ങള്‍ പുരുഷന്മാര്‍ക്ക് ഒരു ധാരണയുണ്ട് സ്ത്രീകള്‍ നിങ്ങളുടെ കീഴില്‍ കഴിയേണ്ടവരാണെന്ന്..."

അയാള്‍ - "അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ, സ്ത്രീക്കും പുരുഷനും ജന്മനാല്‍ ചില കഴിവുകളും കുറവുകളും ദൈവം കൊടുത്തിട്ടുണ്ട്. അതാണ്‌ സ്ത്രീയെ സ്ത്രീയാക്കുന്നതും പുരുഷനെ പുരുഷന്‍ ആക്കുന്നതും എന്നേ ഞാന്‍ പറഞ്ഞുള്ളൂ"

അവള്‍ - "ഹും... എനിക്കറിയാം നിങ്ങള്‍ പറഞ്ഞതിന് അത് തന്നെയാണ് അര്‍ത്ഥം, ഭര്‍ത്താക്കന്മാരുടെ തണലില്‍ നിന്ന് ജീവിതം ഹോമിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു... നിങ്ങളുടെയും എന്റെയും അമ്മമാരോക്കെ പ്രതികരിക്കാന്‍ കഴിയാതെ ആ കൂട്ടത്തില്‍ പെട്ടുപോയവരാണ്..."
"ഈ തലമുറയെ അതിനു കിട്ടില്ല"
"സ്ത്രീക്ക് സമത്വം വേണം, പുരുഷന്‍ ചെയ്യുന്ന എന്തും സ്ത്രീക്കും ചെയ്യാന്‍ കഴിയും...എന്താ സംശയമുണ്ടോ"
അവള്‍ ഉറഞ്ഞു തുള്ളി... അയാളെ നോക്കി

അയാള്‍ മെല്ലെ എഴുന്നേറ്റു ഷര്‍ട്ട്‌ ഊരിയിട്ടു, ഒരു കൈലി മാത്രം എടുത്ത് ഉടുത്തു...,
എന്നിട്ട് അവളോട്‌ പറഞ്ഞു
"ഹോ അകത്ത് എന്തൊരു ചൂട്‌ അല്ലെ... പുറത്ത്‌ നല്ല കാറ്റുണ്ട്..., ഒന്ന് കവല വരെ നടന്നിട്ട് വരാം... നീയും വന്നോളൂ..."
അലമാരയില്‍  നിന്നും മറ്റൊരു കൈലി എടുത്ത് അവളുടെ കൈയ്യില്‍ വെച്ചുകൊടുത്ത് അയാള്‍ മുറ്റത്തേക്കിറങ്ങി...

(ഇനി ഞാനൊന്നും പറയുന്നില്ല, അവള്‍ തോറ്റു കൊടുക്കില്ലെന്ന പ്രതീക്ഷയില്‍ കാത്തു നില്‍ക്കുന്ന ഒരു നാട്ടുകാരന്‍ മാത്രമാണ് ഞാന്‍)

2013 ഏപ്രിൽ 30, ചൊവ്വാഴ്ച

പുലിവാല്‍ കല്യാണം...........???

  (സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍...)

ഭര്‍ത്താവില്‍ നിന്നും ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും മുറിവോ വേദനയോ ഉണ്ടായാല്‍, എന്തിനേറെ പറയുന്നു ലൈംഗീക സ്വഭാവമുള്ള അംഗവിഷേപം പോലും
അതൊക്കെ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമത്രേ... (അപ്പൊ വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ വേണമെങ്കില്‍ കേസ്‌ കൊടുക്കാം)

അതുപോലെ സ്ത്രീക്ക് താല്പര്യമുള്ള വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കുമെന്നു ആവര്‍ത്തിച്ചുള്ള ഭീഷണിയും ഗാര്‍ഹിക പീഡനമാണ്. (എന്ത് കണ്ടാലും ഇനി മിണ്ടാന്‍ പോവണ്ട...)
പങ്കാളിയുടെ ഫാഷനെ നിയന്ത്രിക്കുന്നത് പോലും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുത്താന്‍ പോവുകയാണ്... (ഒരുമ്പെട്ടവര്‍ക്ക് ഇനി എങ്ങനേം നടക്കാം)

(ഒരു സംശയം... അല്ലാ അപ്പൊ ഇനി പൊതുവേ കാര്യങ്ങള്‍ ഒക്കെ എങ്ങനാ...!!! ഈ പ്രസവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ സ്ത്രീയുടെ ശരീരത്തിന് വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ആണല്ലോ...!!!)

ഒരു സ്ത്രീ ഗാര്‍ഹിക പീഡനത്തിനു ഭര്‍ത്താവിനെതിരെ കേസ് കൊടുത്താല്‍...
പരാതിക്കാരിക്കു താമസിക്കുന്ന വീട്ടില്‍ അധികാരവും അവകാശവും ഉണ്ടങ്കിലും ഇല്ലെങ്കിലും ആ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടായിരിക്കും.
പ്രതി അവരെ ഒഴിപ്പിക്കാനോ ഇറക്കിവിടാനോ പാടുള്ളതല്ല. എന്നാല്‍ പ്രതിയോട് ആ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ചിലപ്പോള്‍ കോടതി ഉത്തരവ് ഉണ്ടായേക്കും...
ആ വീട്ടില്‍ പ്രതിയോ അയാളുടെ മറ്റേതെങ്കിലും ബന്ധുവോ പ്രവേശിക്കുന്നതും കോടതി തടയും.
സ്വന്തം ബാങ്ക് എക്കൌണ്ടുകള്‍ പോലും കോടതിയുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ല...

(ചുരുക്കി പറഞ്ഞാല്‍ പെണ്ണൊരുമ്പെട്ടാല്‍, സ്വന്തം കാശുകൊടുത്ത് ഉണ്ടാക്കിയ വീടാണെങ്കിലും, അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമാണെങ്കിലും (ഒരുമ്പെട്ട പെണ്ണുങ്ങളെ കെട്ടിയ) ഭര്‍ത്താവ്‌ 'സസി' ആവും... ല്ലേ...)

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ പുരുഷന്മാരും പീഡിപ്പിക്കപ്പെടുന്നില്ലേ...???
ഈ നിയമങ്ങളെ ദുരുപയോഗപ്പെടുത്തുന്നില്ലേ ചിലരെങ്കിലും...!!

2013 ഏപ്രിൽ 13, ശനിയാഴ്‌ച

വിഷുവും ഗോതമ്പുണ്ടയും പിന്നെ ഞാനും...

"അണ്ണാ... വിഷു കഴിഞ്ഞിട്ട് പോയാല്‍ പോരെ..."

അപ്രതീക്ഷിതമായ ആ ഇടിവെട്ടില്‍, വായിലേക്ക്‌ വെക്കാന്‍ തുടങ്ങുകയായിരുന്ന എന്റെ കൈയ്യിലെ ഗോതമ്പുണ്ട പിടിവിട്ടു തെറിച്ചുപോയി...

ആര്‍ത്തിയോടെ ഗോതമ്പുണ്ടയും 'കടുക്കാചായയും' അകത്താക്കിക്കൊണ്ടിരിക്കുന്ന സഹ തടവുകാരനെ ഞാന്‍ ദയനീയമായി ഒന്ന് നോക്കി...

ചെറിയ പയ്യനാണ് അവന്‍, സംസാരത്തില്‍ ഇടയ്ക്ക് തമിഴ്‌ ചുവ കയറിവരും. അവന്റെ പേരില്‍ എത്ര കളവ്‌ കേസ്‌  ഉണ്ടെന്ന് അവനു തന്നെ നിശ്ചയമില്ല...
എന്തൊക്കെയായാലും ഭക്ഷണം മുന്നില്‍ കണ്ടാല്‍ അവന്‍ എല്ലാം മറന്ന് സന്തോഷിക്കും.
കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് കോഴിക്കോട്‌ ജയിലില്‍ ഉച്ച ഭക്ഷണത്തിന് അച്ചാര്‍ ഉണ്ടായിരുന്നെന്നും ഇവിടെ അച്ചാര്‍ കിട്ടിയില്ല എന്നതുമായിരുന്നു കഴിഞ്ഞ ദിവസം അവന്റെ ഏറ്റവും വലിയ സങ്കടം...

"ഇന്നലെ ഈസ്റ്ററിന് തന്നപോലെ വിഷുവിനും ഇവിടെ നല്ല സദ്യ ഉണ്ടാവും അണ്ണാ..., അതിനു മുന്‍പ്‌ അണ്ണന്‍ ഇറങ്ങും അല്ലെ..."
സഹതാപത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി...

ഞാന്‍ മനസ്സില്‍ പറഞ്ഞ തെറി എന്റെ മുഖഭാവത്തില്‍ നിന്നും അവനു മനസ്സിലായി എന്ന് തോന്നുന്നു...

അവന്റെ വായില്‍ക്കിടന്ന ഗോതമ്പുണ്ട അവന്‍ ചവയ്ക്കാതെ തന്നെ ഇറങ്ങി...
ഗോതമ്പുണ്ടയെക്കാളും വലുപ്പത്തില്‍ പുറത്തേക്ക് തള്ളിയ അവന്റെ കണ്ണുകളെ ഒതുക്കാന്‍ മൊന്തയിലെ വെള്ളം അവന്‍ വായിലേക്ക് കമിഴ്ത്തുന്നത് കണ്ടു...

2013 ഏപ്രിൽ 7, ഞായറാഴ്‌ച

ഷാജഹാന്‍...

കഴിഞ്ഞ ദിവസം മുഖപുസ്തകത്തിലെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ പറഞ്ഞേയുള്ളൂ, അന്ന് നമ്മള്‍ ടീച്ചറിനെ ഏപ്രില്‍ ഫൂള്‍ ആക്കിയ കാര്യമൊക്കെ... ഒരിക്കലും മറക്കാന്‍ കഴിയാത്ത നമ്മുടെ സൗഹൃദ നിമിഷങ്ങള്‍...

ഒരിക്കല്‍ നീ എന്നോട് പറഞ്ഞില്ലേ നമുക്ക് നമ്മുടെ ആ പഴയ കലാലയ കാലഘട്ടം എഴുതി ഒരു ചിത്രമാക്കണം എന്ന്...ഒരുപാട് തമാശകളും സംഭവങ്ങളും നിറഞ്ഞ നമ്മുടെ മനോഹരമായ ആ കലാലയ ജീവിതം...
ചെയ്യണം അതൊക്കെ... പക്ഷെ എപ്പോഴാണ് എന്നൊന്നും അറിയില്ല...
മനസ്സ് കടിഞ്ഞാണുകള്‍ പൊട്ടിച്ചു പായുകയാണ്... എങ്ങോട്ടെന്നറിയില്ല... പലതും കൈവിട്ടു പോകുന്നു... സ്വന്തം മനസ്സുപോലും...

ഇന്നിപ്പോള്‍ നിന്നെക്കുറിച്ചു വീണ്ടും ഞാന്‍ പറയുമ്പോള്‍ നിന്നെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു എന്റെ സുഹൃത്തുക്കള്‍ക്ക് തോന്നുമായിരിക്കും...
പക്ഷെ... ഇതുവരെ ഞാന്‍ സൂക്ഷിച്ചിരുന്ന നിന്റെ ചിത്രം എന്നില്‍ നിന്നും എവിടെയോ നഷ്ടമായിരിക്കുന്നു... നീ പോയതിനു ശേഷം നിന്റെ സഹോദരി എനിക്ക് നല്‍കിയ നിന്റെ ചിത്രം... ഈ മുഖപുസ്തകത്തില്‍ ചേര്‍ത്തു വെയ്ക്കുവാന്‍ വേണ്ടി ഞാനതു തിരഞ്ഞപ്പോഴാണ് അറിയുന്നത് എന്റെ നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് ആ ചിത്രവും എപ്പോഴോ പോയ്മറഞ്ഞു എന്നത്...
സൂക്ഷിക്കാന്‍ കഴിഞ്ഞില്ല... നീ എന്നോട് ക്ഷമിക്കുക...
ആത്മാവിനുള്ളില്‍ നിന്നും നിന്റെ ചിത്രം മായില്ല... ഒരിക്കലും...

അത്ര വ്യക്തമല്ലെങ്കിലും നിന്റെ പഴയ ഫോട്ടോയില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ അവ്യക്തമായ ഒരു ചിത്രം മാത്രം ഇപ്പോള്‍ ഞാനെന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നുണ്ട്...

അന്ന് നീ യാത്രയായതറിഞ്ഞ് നിന്റെ ഒരു ചിത്രത്തിന് വേണ്ടി ഈ മുഖപുസ്തകം തിരഞ്ഞപ്പോഴും നിരാശയായിരുന്നു ഫലം എന്ന് ഞാനോര്‍ക്കുന്നു...
അതുവരെ ഇവിടെ ഉണ്ടായിരുന്ന നീ... മരണത്തിന്റെ തൊട്ടുമുമ്പുള്ള ഏതോ നിമിഷത്തില്‍ ഈ മുഖപുസ്തകത്തില്‍ നിന്നും നീ നിന്നെ മായ്ച്ചു കളഞ്ഞു അല്ലെ...

നിന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു... നീയില്ലാത്ത നിന്റെ വീട്... കണ്ണീരു തോര്‍ന്നില്ല ഇപ്പോഴും അവിടെ...
നിന്റെ മക്കളെ ഞാന്‍ കണ്ടു... നിന്റെ ഉമ്മ എന്നെ ചേര്‍ത്തു പിടിച്ച് ഒരുപാട് കരഞ്ഞു... പാവം ഉമ്മയെ ഞാന്‍ കുറെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു...ഉമ്മയുടെ മുമ്പില്‍ വെച്ച് കരയാതിരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രദ്ധിച്ചു... എങ്കിലും തിരികെ വണ്ടിയില്‍ വന്നിരുന്നപ്പോള്‍ അതുവരെ അടക്കി വെച്ചതെല്ലാം കൈവിട്ടു... പുറത്ത്‌ നല്ല മഴ പെയ്യുകയായിരുന്നത് കൊണ്ട് ആരും വണ്ടിയുടെ അടുത്തേക്ക് വന്നിരുന്നില്ല... സ്റ്റീയറിങ്ങില്‍ മുഖമമര്‍ത്തി കരയുമ്പോള്‍  ആരും കാണാതിരിക്കാന്‍ ആ മഴ എന്നെ സഹായിച്ചു...

പ്രിയപ്പെട്ട കൂട്ടുകാരാ... നീ യാത്രയായിട്ട് ഒരു വര്‍ഷം (ഏപ്രില്‍ 5) കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ യാത്ര ചൊല്ലാതെ പോയ പ്രിയപ്പെട്ടവരുടെ വരുടെ കൂട്ടത്തില്‍ ഇപ്പോള്‍ നീയും...

മറഞ്ഞുവെങ്കിലും മറക്കുവാനാവില്ല ഒന്നും...ഞങ്ങളുടെയൊക്കെ ഹൃദയങ്ങള്‍ക്കുള്ളില്‍ നീ ഇപ്പോഴും ജീവിക്കുന്നു...

പ്രിയ സഹോദരാ... നിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഞാനൊന്ന് മനസ്സു തുറന്നു കരയട്ടെ...
നിനക്കായ്‌ കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകള്‍ മാത്രം...
............................................................

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

ചിരി...

'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും.......'

അങ്ങിനെ അയാള്‍ ചിരിക്കാന്‍ തുടങ്ങി...
ആദ്യം ഒന്നുരണ്ടു പേര്‍ വന്നു...

അയാള്‍ ചിരി തുടര്‍ന്നു...
പിന്നെയും ഒന്നുരണ്ടു പേര്‍കൂടി വന്നു...

അയാള്‍ വീണ്ടും വീണ്ടും ചിരിച്ചു... ആവേശത്തോടെ പൊട്ടിച്ചിരിച്ചു...

പിന്നെ... അയാള്‍ക്ക്‌ ചിരി നിര്‍ത്താനായില്ല... അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു...

എന്നിട്ടോ...

ആയിരം പേരൊന്നും വന്നില്ലെങ്കിലും അഞ്ചാറു പേര് വന്നു... വണ്ടിയും വിളിച്ച്.....

കൊണ്ട് ചെന്ന സ്ഥലത്ത് ആയിരം പേര് കാണുമായിരിക്കും അല്ലെ...!!!

2013 മാർച്ച് 27, ബുധനാഴ്‌ച

നമുക്കിടയില്‍ ...

ഒരിക്കല്‍ .............
നമുക്കിടയില്‍ വാക്കുകള്‍ കുളില്‍ തെന്നലായ്...
ഒന്ന് മറ്റൊന്നിനെ തഴുകി തലോടി...
പിന്നെയത് മഞ്ഞായ്‌... മഴയായി...
പിന്നെയെപ്പോഴോ അതൊരു പെരുമഴക്കാലമായ്‌...

പിന്നെയുമെപ്പോഴോ... കൊടുങ്കാറ്റായ്...
വാക്കുകള്‍ നേര്‍ക്കു നേരെ... തമ്മില്‍ തല്ലി ചിതറിത്തെറിച്ചു...

പിന്നെയത് അഗ്നിയായി വെന്തുരുകി...
അക്ഷരങ്ങള്‍ തലതല്ലി കരഞ്ഞു...

ഒടുവില്‍ .....................
വാക്കുകള്‍ നഷ്ടമായ നമുക്കിടയില്‍......
മരിച്ചു കിടക്കുന്ന അക്ഷരങ്ങളുടെ നിശ്ശബ്ദത...

-ഷമീർ ഒറ്റത്തൈക്കൽ