സ്മൃതികള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്മൃതികള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഏപ്രിൽ 13, ശനിയാഴ്‌ച

വിഷുവും ഗോതമ്പുണ്ടയും പിന്നെ ഞാനും...

"അണ്ണാ... വിഷു കഴിഞ്ഞിട്ട് പോയാല്‍ പോരെ..."

അപ്രതീക്ഷിതമായ ആ ഇടിവെട്ടില്‍, വായിലേക്ക്‌ വെക്കാന്‍ തുടങ്ങുകയായിരുന്ന എന്റെ കൈയ്യിലെ ഗോതമ്പുണ്ട പിടിവിട്ടു തെറിച്ചുപോയി...

ആര്‍ത്തിയോടെ ഗോതമ്പുണ്ടയും 'കടുക്കാചായയും' അകത്താക്കിക്കൊണ്ടിരിക്കുന്ന സഹ തടവുകാരനെ ഞാന്‍ ദയനീയമായി ഒന്ന് നോക്കി...

ചെറിയ പയ്യനാണ് അവന്‍, സംസാരത്തില്‍ ഇടയ്ക്ക് തമിഴ്‌ ചുവ കയറിവരും. അവന്റെ പേരില്‍ എത്ര കളവ്‌ കേസ്‌  ഉണ്ടെന്ന് അവനു തന്നെ നിശ്ചയമില്ല...
എന്തൊക്കെയായാലും ഭക്ഷണം മുന്നില്‍ കണ്ടാല്‍ അവന്‍ എല്ലാം മറന്ന് സന്തോഷിക്കും.
കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് കോഴിക്കോട്‌ ജയിലില്‍ ഉച്ച ഭക്ഷണത്തിന് അച്ചാര്‍ ഉണ്ടായിരുന്നെന്നും ഇവിടെ അച്ചാര്‍ കിട്ടിയില്ല എന്നതുമായിരുന്നു കഴിഞ്ഞ ദിവസം അവന്റെ ഏറ്റവും വലിയ സങ്കടം...

"ഇന്നലെ ഈസ്റ്ററിന് തന്നപോലെ വിഷുവിനും ഇവിടെ നല്ല സദ്യ ഉണ്ടാവും അണ്ണാ..., അതിനു മുന്‍പ്‌ അണ്ണന്‍ ഇറങ്ങും അല്ലെ..."
സഹതാപത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി...

ഞാന്‍ മനസ്സില്‍ പറഞ്ഞ തെറി എന്റെ മുഖഭാവത്തില്‍ നിന്നും അവനു മനസ്സിലായി എന്ന് തോന്നുന്നു...

അവന്റെ വായില്‍ക്കിടന്ന ഗോതമ്പുണ്ട അവന്‍ ചവയ്ക്കാതെ തന്നെ ഇറങ്ങി...
ഗോതമ്പുണ്ടയെക്കാളും വലുപ്പത്തില്‍ പുറത്തേക്ക് തള്ളിയ അവന്റെ കണ്ണുകളെ ഒതുക്കാന്‍ മൊന്തയിലെ വെള്ളം അവന്‍ വായിലേക്ക് കമിഴ്ത്തുന്നത് കണ്ടു...

2013 ഏപ്രിൽ 7, ഞായറാഴ്‌ച

ഷാജഹാന്‍...

കഴിഞ്ഞ ദിവസം മുഖപുസ്തകത്തിലെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ പറഞ്ഞേയുള്ളൂ, അന്ന് നമ്മള്‍ ടീച്ചറിനെ ഏപ്രില്‍ ഫൂള്‍ ആക്കിയ കാര്യമൊക്കെ... ഒരിക്കലും മറക്കാന്‍ കഴിയാത്ത നമ്മുടെ സൗഹൃദ നിമിഷങ്ങള്‍...

ഒരിക്കല്‍ നീ എന്നോട് പറഞ്ഞില്ലേ നമുക്ക് നമ്മുടെ ആ പഴയ കലാലയ കാലഘട്ടം എഴുതി ഒരു ചിത്രമാക്കണം എന്ന്...ഒരുപാട് തമാശകളും സംഭവങ്ങളും നിറഞ്ഞ നമ്മുടെ മനോഹരമായ ആ കലാലയ ജീവിതം...
ചെയ്യണം അതൊക്കെ... പക്ഷെ എപ്പോഴാണ് എന്നൊന്നും അറിയില്ല...
മനസ്സ് കടിഞ്ഞാണുകള്‍ പൊട്ടിച്ചു പായുകയാണ്... എങ്ങോട്ടെന്നറിയില്ല... പലതും കൈവിട്ടു പോകുന്നു... സ്വന്തം മനസ്സുപോലും...

ഇന്നിപ്പോള്‍ നിന്നെക്കുറിച്ചു വീണ്ടും ഞാന്‍ പറയുമ്പോള്‍ നിന്നെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു എന്റെ സുഹൃത്തുക്കള്‍ക്ക് തോന്നുമായിരിക്കും...
പക്ഷെ... ഇതുവരെ ഞാന്‍ സൂക്ഷിച്ചിരുന്ന നിന്റെ ചിത്രം എന്നില്‍ നിന്നും എവിടെയോ നഷ്ടമായിരിക്കുന്നു... നീ പോയതിനു ശേഷം നിന്റെ സഹോദരി എനിക്ക് നല്‍കിയ നിന്റെ ചിത്രം... ഈ മുഖപുസ്തകത്തില്‍ ചേര്‍ത്തു വെയ്ക്കുവാന്‍ വേണ്ടി ഞാനതു തിരഞ്ഞപ്പോഴാണ് അറിയുന്നത് എന്റെ നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് ആ ചിത്രവും എപ്പോഴോ പോയ്മറഞ്ഞു എന്നത്...
സൂക്ഷിക്കാന്‍ കഴിഞ്ഞില്ല... നീ എന്നോട് ക്ഷമിക്കുക...
ആത്മാവിനുള്ളില്‍ നിന്നും നിന്റെ ചിത്രം മായില്ല... ഒരിക്കലും...

അത്ര വ്യക്തമല്ലെങ്കിലും നിന്റെ പഴയ ഫോട്ടോയില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ അവ്യക്തമായ ഒരു ചിത്രം മാത്രം ഇപ്പോള്‍ ഞാനെന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നുണ്ട്...

അന്ന് നീ യാത്രയായതറിഞ്ഞ് നിന്റെ ഒരു ചിത്രത്തിന് വേണ്ടി ഈ മുഖപുസ്തകം തിരഞ്ഞപ്പോഴും നിരാശയായിരുന്നു ഫലം എന്ന് ഞാനോര്‍ക്കുന്നു...
അതുവരെ ഇവിടെ ഉണ്ടായിരുന്ന നീ... മരണത്തിന്റെ തൊട്ടുമുമ്പുള്ള ഏതോ നിമിഷത്തില്‍ ഈ മുഖപുസ്തകത്തില്‍ നിന്നും നീ നിന്നെ മായ്ച്ചു കളഞ്ഞു അല്ലെ...

നിന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു... നീയില്ലാത്ത നിന്റെ വീട്... കണ്ണീരു തോര്‍ന്നില്ല ഇപ്പോഴും അവിടെ...
നിന്റെ മക്കളെ ഞാന്‍ കണ്ടു... നിന്റെ ഉമ്മ എന്നെ ചേര്‍ത്തു പിടിച്ച് ഒരുപാട് കരഞ്ഞു... പാവം ഉമ്മയെ ഞാന്‍ കുറെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു...ഉമ്മയുടെ മുമ്പില്‍ വെച്ച് കരയാതിരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രദ്ധിച്ചു... എങ്കിലും തിരികെ വണ്ടിയില്‍ വന്നിരുന്നപ്പോള്‍ അതുവരെ അടക്കി വെച്ചതെല്ലാം കൈവിട്ടു... പുറത്ത്‌ നല്ല മഴ പെയ്യുകയായിരുന്നത് കൊണ്ട് ആരും വണ്ടിയുടെ അടുത്തേക്ക് വന്നിരുന്നില്ല... സ്റ്റീയറിങ്ങില്‍ മുഖമമര്‍ത്തി കരയുമ്പോള്‍  ആരും കാണാതിരിക്കാന്‍ ആ മഴ എന്നെ സഹായിച്ചു...

പ്രിയപ്പെട്ട കൂട്ടുകാരാ... നീ യാത്രയായിട്ട് ഒരു വര്‍ഷം (ഏപ്രില്‍ 5) കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ യാത്ര ചൊല്ലാതെ പോയ പ്രിയപ്പെട്ടവരുടെ വരുടെ കൂട്ടത്തില്‍ ഇപ്പോള്‍ നീയും...

മറഞ്ഞുവെങ്കിലും മറക്കുവാനാവില്ല ഒന്നും...ഞങ്ങളുടെയൊക്കെ ഹൃദയങ്ങള്‍ക്കുള്ളില്‍ നീ ഇപ്പോഴും ജീവിക്കുന്നു...

പ്രിയ സഹോദരാ... നിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഞാനൊന്ന് മനസ്സു തുറന്നു കരയട്ടെ...
നിനക്കായ്‌ കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകള്‍ മാത്രം...
............................................................

2013 മാർച്ച് 24, ഞായറാഴ്‌ച

ഓര്‍മ്മകളിലെ ഒന്നാം ക്ലാസ്സ്‌...


പുതു വസ്ത്രമണിഞ്ഞ് പുസ്തക സഞ്ചിയും പിടിച്ച് പുതു മഴയില്‍ കുതിര്‍ന്ന പാതയിലൂടെ ബാപ്പയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ കുട്ടിക്കാലം...


സെറ്റ് മുണ്ട് ഉടുത്ത് വലിയ കണ്ണടയും വെച്ച നാരായണി ടീച്ചര്‍ എന്നെ എടുത്താണ് ബഞ്ചില്‍ കൊണ്ട് പോയി ഇരുത്തിയത്...

ടീച്ചറിനെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്.
നാരായണി ടീച്ചര്‍ മാത്രമല്ല ഈ സ്കൂളിലെ നാല് ടീച്ചര്‍മാരും എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു.
വീടിന്റെ മുന്‍വശത്തെ തിണ്ണയില്‍ വന്നിരുന്ന് ബാപ്പയുമായി കുറെ നേരം സംസാരിച്ചിരിക്കും. പിന്നെ അവര്‍ പോകാന്‍ നേരം, ചക്ക മാങ്ങ വേപ്പില ഇരുമ്പന്‍ പുളി എന്നിങ്ങനെ ഞങ്ങളുടെ പറമ്പില്‍ വിളയുന്ന ഒട്ടുമിക്ക സാധനങ്ങളുടെയും ഓരോ പങ്ക് ഉമ്മ അവര്‍ക്ക് നല്‍കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
(ഞാന്‍ സ്കൂളില്‍ പോയി തുടങ്ങിയതോടെ ഇതൊക്കെ ഇവര്‍ക്ക് കൊണ്ട് കൊടുക്കേണ്ട ജോലി എനിക്കായി മാറി ...)

നാരായണി ടീച്ചര്‍ കരയുന്ന കുട്ടികളെയൊക്കെ സമാധാനിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ എന്തിനാണ് ഞാനും കരഞ്ഞതെന്ന് ഓര്‍മ്മയില്ല... നാരായണി ടീച്ചര്‍ എന്നെയും എടുത്ത് കൊണ്ടുപോയി മിഠായി തന്നു സമാധാനിപ്പിച്ചു...


വര്‍ഷാവസാനം നാരായണി ടീച്ചര്‍ ഞങ്ങള്‍ക്ക് വീണ്ടും മിഠായി തന്നു. പക്ഷെ ഇപ്പൊ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. അടുത്ത് ചെന്ന എന്നോട് ടീച്ചര്‍ പറഞ്ഞു...
"ഞാന്‍ പോവ്വാട്ടോ... ഇനി വരില്ല... അടുത്ത വര്‍ഷം നിങ്ങളൊക്കെ രണ്ടാം ക്ലാസ്സിലേക്ക് പോകും... അപ്പൊ അവിടെ വേറെ ടീച്ചര്‍ നിങ്ങളെ പഠിപ്പിക്കും... മക്കളൊക്കെ നന്നായി പഠിക്കണം കേട്ടോ... "

ടീച്ചര്‍ വലിയ കണ്ണട ഊരി സെറ്റ് മുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടക്കുന്നത് കണ്ടപ്പോള്‍ എനിക്കും സങ്കടം വന്നു...
"അയ്യേ ന്റെ കുട്ടി കരയേ..." ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു...
'എന്തേ നമ്മുടെ ടീച്ചര്‍ പോണത്‌...' അതായിരുന്നു ഞങ്ങള്‍ കുട്ടികളുടെ ചിന്ത...
"നമ്മള് രണ്ടാം ക്ലാസ്സിലേക്ക് പോണതോണ്ടാവും " ആരോ പറഞ്ഞു...
"ഈ ടീച്ചറ്‌ നമ്മളെ പഠിപ്പിക്കാന്‍ വേണ്ടി മാത്രം വന്നതായിരിക്കും..." മറ്റൊരു കൂട്ടുകാരന്‍ അത് സ്ഥിരീകരിച്ചു...
പിന്നെയും എത്രയോ ദിനങ്ങള്‍...
സ്കൂളിലേക്കുള്ള വഴിയിലൂടെ മഴയില്‍ തിമിര്‍ത്തും... കല പില കൂട്ടിയും അങ്ങിനെ...
എങ്കിലും ഒന്നാം ക്ലാസ്സ്‌ കാണുമ്പോള്‍ എന്തിനെന്നറിയാതെ നാരായണി ടീച്ചറെ ഓര്‍ത്ത് മനസ്സ് നൊമ്പരപ്പെട്ടു.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു...
ഈ ജീവിതം തന്നെ വലിയൊരു വിദ്യാലയമാണെന്ന് പിന്നെയെപ്പോഴോ ഞാനും തിരിച്ചറിഞ്ഞു...
എങ്കിലും ആ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറുമെല്ലാം മായാത്ത വസന്തമായ്‌ ഇന്നും മനസ്സിലുണ്ട്...
..............................................................................


2013 മാർച്ച് 20, ബുധനാഴ്‌ച

'കണിക്കൊന്നപ്പൂക്കള്‍ കണി കണ്ടുണര്‍ന്നപ്രഭാതങ്ങള്‍...'

കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ഉണര്‍ന്നിരുന്ന പ്രഭാതങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്...
നീണ്ട മണിനാദം കേട്ട് കണ്ണ് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ജാലകത്തിന് പുറത്തുള്ള വലിയ ലോകത്തിലെ ആകാശത്തിന്റെ നീലിമയ്ക്ക് താഴെ മുറ്റത്ത് പൂത്തു നില്‍ക്കുന്ന കണിക്കൊന്നപ്പൂക്കള്‍ ആയിരുന്നു.
പക്ഷെ ആ കാഴ്ചകള്‍ക്കും എന്റെ കണ്ണുകള്‍ക്കും ഇടയില്‍ ഇരുമ്പഴികള്‍ തീര്‍ത്ത മൗനം... വീര്‍പ്പുമുട്ടലുകള്‍...
അപ്പോള്‍ കണ്ണുനീര്‍ത്തുള്ളികള്‍ തീര്‍ക്കുന്ന ജാലകത്തിലൂടെ കാണുന്ന കാഴ്ചകള്‍ ... 

കണിക്കൊന്നയ്ക്കരികിലൂടെ ഇരുമ്പ് ബക്കറ്റുമായി വെള്ളം നിറച്ച ടാങ്കിനടുത്തേക്ക് നടന്നു നീങ്ങുന്നവര്‍... അവരില്‍ ചിലര്‍ അവരുടെ കണ്ണുകളിലും പ്രവര്‍ത്തിയിലും ഒരു ക്രൂരഭാവം നില നിര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടു ...
എങ്കിലും നിരാശയും സങ്കടവും നിറഞ്ഞ കണ്ണുകളുമായി എത്രയോ പേര്‍ അവര്‍ക്കിടയില്‍...
ഒരു പക്ഷെ അവരും എന്നെപ്പോലെ... ആവോ അറിയില്ല...

കാക്കി ധാരികള്‍ വരാന്തയിലൂടെ നടക്കുന്നതിനിടയില്‍ ആരോടോ പകതീര്‍ക്കും പോലെ ചൂരലുകൊണ്ട് ഇരുമ്പഴികളില്‍ ആഞ്ഞടിച്ച് വലിയ ശബ്ദമുണ്ടാക്കി രസിച്ചു ...
അനുഭവത്തിന്റെ തീച്ചൂളയില്‍ ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നു... ഭൂമി തലകീഴായി മറിയുകയായിരുന്നു...
ചൂരല്‍ വീശുന്ന കാക്കി ധാരികള്‍ .. അവര്‍ തലകീഴായി നിന്ന് അട്ടഹസിച്ചു ...
അവരുടെ വായില്‍ നിന്നും വന്ന വാക്കുകള്‍ക്ക്‌ ചീഞ്ഞളിഞ്ഞ മൃതദേഹത്തേക്കാളും വലിയ ദുര്‍ഗന്ധമായിരുന്നു...
മനുഷ്യര്‍ വേദനയോടെ കരയുന്നത് കണ്ട്‌ അവര്‍ ആര്‍ത്തു ചിരിച്ചു...

പക്ഷെ അന്നും ഇന്നും അറിയതെ പോയ ഒന്നുണ്ട്... ഞാന്‍ ... ഇതൊക്കെ ... ആര്‍ക്കുവേണ്ടി ...എന്തിനു വേണ്ടി ... അറിയില്ല ഇപ്പോഴും ... 
........................................................................................................
...........................................................................................................................
......................................................................................................................................................
അവിടെ ഇപ്പോഴും ആ കണിക്കൊന്ന പൂക്കുന്നുണ്ടാവാം... ആര്‍ക്കും വേണ്ടാതെ... ഒരു നിയോഗം പോലെ...